
ദോഹ: സ്ത്രീയുടെ അനുഭവങ്ങളും പ്രതിരോധവും സ്വാതന്ത്ര്യത്തിന്റെ സ്വപ്നങ്ങളും അടയാളപ്പെടുത്തിയ സാഹിത്യസൃഷ്ടികളെ മുൻനിർത്തി അടയാളം ഖത്തർ സംഘടിപ്പിച്ച 'ദി വിങ്സ് അൺക്ലിപ്പ്ഡ് (THE WINGS UNCLIPPED) – എഴുത്തിലെ പെൺമുദ്രകൾ ' സാഹിത്യ സംവാദം ശ്രദ്ധേയമായി. ലോകസാഹിത്യത്തിലെയും സമകാലിക മലയാള സാഹിത്യത്തിലെയും സ്ത്രീപക്ഷ എഴുത്തുകളെയും അവയുടെ രാഷ്ട്രീയത്തെയും ആഴത്തിൽ വിശകലനം ചെയ്യുന്നതായിരുന്നു ഐ.സി.സി മുംബൈ ഹാളിൽ നടന്ന സാഹിത്യ സായാഹ്നം.സ്ത്രീയുടെ ശബ്ദവും എഴുത്തിന്റെ രാഷ്ട്രീയവും ചർച്ചാവിഷയമായ പരിപാടിയിൽ ഏറെശ്രദ്ധ നേടിയ മൂന്ന് പ്രധാന സ്ത്രീപക്ഷ കൃതികളുടെ അവതരണവും സംവാദവും നടന്നു. അരുന്ധതി റോയിയുടെ പ്രശസ്തമായ 'Mother Mary Comes To Me' എന്ന കൃതി നോവലിസ്റ്റ് ഷമീന ഹിഷാമും, സ്ത്രീപക്ഷ ചിന്തകളുടെ എക്കാലത്തെയും വലിയ നാഴികക്കല്ലായ വിർജീനിയ വൂൾഫിന്റെ 'A Room of One's Own' എഴുത്തുകാരി ചിത്ര ശിവനും അവതരിപ്പിച്ചു. ഹരിത ആർ. രചിച്ച 'നീലപരുന്ത്' എന്ന നോവലിന്റെ അവതരണം എഴുത്തുകാരൻ ഹുസൈൻ വാണിമേൽ നിർവഹിച്ചു.വിവിധ കാലഘട്ടങ്ങളിലെയും സംസ്കാരങ്ങളിലെയും പെണ്ണെഴുത്തുകൾ എങ്ങനെയാണ് വ്യവസ്ഥിതികളോട് കലഹിക്കുന്നതെന്നും അവ മുന്നോട്ടുവെക്കുന്ന പ്രതിരോധത്തിന്റെ രാഷ്ട്രീയമെന്താണെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.ചടങ്ങിൽ അടയാളം ഖത്തർ എക്സിക്യൂട്ടീവ് അംഗം പ്രദോഷ് കുമാർ അധ്യക്ഷത വഹിച്ചു. സുബൈർ പാണ്ടവത്ത്, ഇഖ്ബാൽ ചേറ്റുവ, സി. ആർ. മനോജ്, അരുൺ, നജീബ്, ഷംല ജഹഫർ, ഇക്ബാൽ കഞ്ഞിപ്പുരയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.അടയാളം ഖത്തർ ജനറൽ സെക്രട്ടറി ഷംന ആസ്മി സ്വാഗതവും വൈസ് പ്രസിഡന്റ് അൻസാർ അരിബ്ര നന്ദിയും പറഞ്ഞു.ദോഹയിലെ സാംസ്കാരിക-സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖരുംസാഹിത്യപ്രേമികളുംസാന്നിധ്യം വഹിച്ചു











