
ന്യൂഡൽഹി: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മുൻഗണനാ വിഭാഗങ്ങൾക്കുള്ള ഭക്ഷ്യധാന്യ വിതരണം നിലയ്ക്കുമെന്ന ആശങ്കകൾക്ക് വിരാമം. സംസ്ഥാനത്തിന്റെ ഈ പ്രഖ്യാപനം പൊതുവിതരണത്തിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ മന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. ലോക്‌സഭയിൽ എം.കെ. രാഘവനും എൻ.കെ. പ്രേമചന്ദ്രനും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതിദാരിദ്ര്യം അന്ത്യോദയ അർഹതയ്ക്കുള്ള മാനദണ്ഡമല്ലെന്ന് മന്ത്രി പറഞ്ഞു. അതിദാരിദ്ര്യമുക്തമെന്ന പ്രഖ്യാപനം ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ടിട്ടില്ല. അന്ത്യോദയ–അന്നയോജന ഗുണഭോക്താക്കളെ കണ്ടെത്താൻ ഈ പ്രഖ്യാപനത്തിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ബാഹ്യ ധനകാര്യ ഏജൻസികളിൽനിന്ന് കേരളത്തിന് സഹായം നേടാൻ സഹായിക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി:
അതിദാരിദ്ര്യമുക്തമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതോടെ അന്ത്യോദയ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നഷ്ടമാകും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ, ഭക്ഷ്യധാന്യ വിതരണം സംസ്ഥാനങ്ങൾ നൽകുന്ന ഗുണഭോക്തൃ പട്ടികയുടെ അടിസ്ഥാനത്തിലാണെന്നും അതിദാരിദ്ര്യ പ്രഖ്യാപനത്തിന് ഇതുമായി ബന്ധമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഈ വിശദീകരണത്തോടെ കേരളത്തിലെ പൊതുവിതരണ സംവിധാനത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് വ്യക്തത ലഭിച്ചു.











