
ന്യൂഡൽഹി: അഴിമതി വിരുദ്ധ നിയമത്തിലെ (Prevention of Corruption Act) ഏറ്റവും പുതിയ ഭേദഗതികൾ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജി പരിഗണിക്കവെ സുപ്രീം കോടതി ഉദ്യോഗസ്ഥരുടെ ഭയം സംബന്ധിച്ച് നിർണ്ണായകമായ നിരീക്ഷണങ്ങൾ നടത്തി. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ തലയ്ക്ക് മുകളിൽ 'ഡെമോക്ലിസിന്റെ വാൾ' തൂങ്ങിക്കിടക്കാൻ പാടില്ലെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉദ്യോഗസ്ഥർക്കെതിരായ FIR ഭയം നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ കാലതാമസമുണ്ടാക്കുമെന്നും (policy paralysis) ഇത് തടയാൻ നിയമത്തിൽ വേണ്ടത്ര സംരക്ഷണം നൽകിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. പ്രശാന്ത് ഭൂഷണാണ് ഹർജിക്കാരന് വേണ്ടി ഹാജരായത്. നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയേക്കാൾ അതിന്റെ നടപ്പാക്കലുമായി ബന്ധപ്പെട്ടാണ് നിലവിലെ വിഷയങ്ങളെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.











