
ദോഹ:ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിൽ പരമ്പരാഗത രീതികളിൽ നിന്ന് മാറി, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സമൂഹത്തിൽ അവരെ സ്വതന്ത്രരാക്കി മാറ്റുന്നതിലും ശ്രദ്ധേയമായ മുന്നേറ്റവുമായി ദോഹയിലെ ഷഫല്ല സെന്റർ (Shafallah Center). കേവലമൊരു പരിചരണ കേന്ദ്രം എന്നതിനപ്പുറം ഭിന്നശേഷിക്കാരെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്കും തൊഴിൽ വിപണിയിലേക്കും എത്തിക്കാനുള്ള മുൻനിര ദേശീയ മാതൃകയായി കേന്ദ്രം മാറിയെന്ന് ഷഫല്ല സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിമ സഈദ് അൽ സാദി വ്യക്തമാക്കുന്നു. 'അൽ-ഷർഖ്' പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് അവർ മനസ്സ് തുറന്നത്.
തൊഴിൽ വിപണിയിലെ പങ്കാളിത്തം
16 മുതൽ 21 വയസ്സ് വരെയുള്ളവർക്ക് തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിലുള്ള പ്രത്യേക പരിശീലന ശിൽപ്പശാലകളും പ്രൊഡക്ഷൻ ലൈനുകളുമാണ് കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. 2010 മുതൽ 2026 വരെയുള്ള കാലയളവിൽ കേന്ദ്രത്തിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 147 പേർക്ക് രാജ്യത്തെ വിവിധ മേഖലകളിൽ തൊഴിൽ നൽകാൻ സാധിച്ചു. ഇതിൽ ഏറ്റവും കൂടുതൽ പേർക്ക് (56 പേർ) തൊഴിൽ നൽകിയത് ഖത്തർ എയർവേയ്സ് ആണ്. ഇതിന് പുറമെ മന്ത്രാലയങ്ങൾ, ബാങ്കുകൾ, വൊകൂദ്, റെഡ് ക്രെസന്റ് തുടങ്ങിയ ഇടങ്ങളിലും ഇവർ ജോലി ചെയ്യുന്നുണ്ട്.ആധുനിക പാഠ്യപദ്ധതിയും അന്താരാഷ്ട്ര പങ്കാളിത്തവും
കുട്ടികളുടെ വ്യക്തിഗത കഴിവുകൾ വിലയിരുത്തിക്കൊണ്ട് ഓരോരുത്തർക്കുമായി പ്രത്യേകം തയ്യാറാക്കിയ 'ഇൻഡിവിജ്വൽ എഡ്യൂക്കേഷൻ പ്ലാനുകൾ' (IEP) വഴിയാണ് ഇവിടെ പരിശീലനം നൽകുന്നത്. അപ്ലൈഡ് ബിഹേവിയർ അനാലിസിസ് (ABA), സ്ട്രക്ചേർഡ് ലേണിങ് (TEACCH) തുടങ്ങിയ ആഗോള ശാസ്ത്രീയ രീതികളാണ് ഇതിനായി അവലംബിക്കുന്നത്. അഫിലിയേറ്റുകളുടെ ഡിജിറ്റൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി 'മൈക്രോസോഫ്റ്റ് ഖത്തറുമായി' കൈകോർത്ത് മേഖലയിലെ ആദ്യത്തെ പ്രത്യേക പരിശീലന പദ്ധതിയും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ പുറത്തിറങ്ങുന്നവർക്ക് മൈക്രോസോഫ്റ്റിന്റെ സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ ഫിന്നിഷ് സ്ഥാപനങ്ങളുമായും ദോഹ യൂണിവേഴ്സിറ്റിയുമായും (ഇസ്ഹാം ഇനിഷ്യേറ്റീവ്) ഹമദ് അന്താരാഷ്ട്ര വിമാനത്താവളവുമായും (മുസ്ൻ സെൻസറി ലോഞ്ച്) കേന്ദ്രത്തിന് തന്ത്രപ്രധാന പങ്കാളിത്തമുണ്ട്.
കുടുംബങ്ങൾക്കുള്ള പിന്തുണയും മെഡിക്കൽ സേവനങ്ങളും
കുട്ടികൾക്ക് പുറമെ അവരുടെ കുടുംബങ്ങൾക്കായി കൗൺസിലിങ്, പ്രത്യേക ക്ലാസ്സ് റൂം അനുഭവങ്ങൾ (Classroom cohabitation), നേരിട്ടുള്ള ഹെൽപ്പ് ലൈൻ എന്നിവയും കേന്ദ്രം ഒരുക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കായി പുനരധിവാസ ക്ലിനിക്കുകൾ, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ ഉൾപ്പെടുന്ന 7 അത്യാധുനിക മെഡിക്കൽ ക്ലിനിക്കുകളും കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഫാത്തിമ അൽ സാദി കൂട്ടിച്ചേർത്തു.











