
അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് വിളിച്ചുവരുത്തി കൊലപ്പെടുത്തി. ബീഹാറിലാണ് സംഭവം. സാക്ഷി എന്ന ഇരുപത്തഞ്ചുകാരിയെയാണ് പിതാവ് മുകേഷ് സിങ് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം വീട്ടിലെ ശുചിമുറിക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് സാക്ഷിയുടെ മാതാവ് നൽകി. പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. ഇതിന് പിന്നാലെ പൊലീസ് മുകേഷ് സിങ്ങിനെ അറസ്റ്റ് ചെയ്തു.
അയൽവാസിയും അന്യജാതിക്കാരനുമായ യുവാവുമായി സാക്ഷി പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ കോളജിലാണ് പഠിച്ചിരുന്നത്. അന്യജാതിക്കാരനായ യുവാവിന് മകളെ വിവാഹം കഴിച്ച് നൽകാണ മുകേഷ് സിങ് തയ്യാറായിരുന്നില്ല. ഇതോടെ യുവതി കാമുകനുമൊത്ത് ഡൽഹിക്ക് പോകുകയായിരുന്നു.
മാർച്ച് നാലിനാണ് സാക്ഷിയും കാമുകനും ഡൽഹിയിലേക്ക് പോയത്. പിന്നീട് മുകേഷ് സിങ് സാക്ഷിയെ വിളിച്ച് നിരന്തരം വീട്ടിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മാതാപിതാക്കളെ കാണാൻ സാക്ഷി വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം. ഏപ്രിൽ ഏഴിനാണ് യുവതി കൊല്ലപ്പെട്ടത്.
വീട്ടിൽ മകളെ കാണാത്തതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചപ്പോൾ അവൾ വീണ്ടും യുവാവിനൊപ്പം പോയി എന്നായിരുന്നു മുകേഷ് സിങ് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ഭാര്യ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ താമസസ്ഥലത്തെ ശുചിമുറിയിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടു. ശുചിമുറി പൂട്ടിയിട്ട നിലയിലായിരുന്നു. പൂട്ടുപൊളിച്ച് പരിശോധിച്ചപ്പോൾ സാക്ഷിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മകളെ കൊലപ്പെടുത്തിയത് താനാണെന്ന് മുകേഷ് സിങ് തുറന്നു സമ്മതിച്ചു. മകളുടെ കാമുകനെ കൊലപ്പെടുത്താനും താൻ തീരുമാനിച്ചിരുന്നു എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.











