
ജമ്മു: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലക്ക് നേരേ വധശ്രമം. ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്തുവെച്ചാണ് സംഭവം. ഒരു വിവാഹത്തിൽ പങ്കെടുത്ത് ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങുമ്പോഴാണ് അക്രമി വെടിയുതിർത്തത്. സംഭവത്തിൽ അദ്ദേഹത്തിനോ മറ്റ് നേതാക്കൾക്കോ പരിക്കേറ്റിട്ടില്ലെന്ന് പ്രാഥമിക വിവരം.
സംഭവവുമായി ബന്ധപ്പെട്ട് കമാൽ സിങ് ജംവാൾ എന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ പിടികൂടി. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
സംഭവസമയത്ത് ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതായും അധികൃതർ വ്യക്തമാക്കി. വെടിവെയ്പ്പിൽ ഇരുവർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
നാഷണൽ കോൺഫറൻസ് നേതാവ് ബി.എസ്. ചൗഹാന്റെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ഫറൂഖ് അബ്ദുല്ലയെ ലക്ഷ്യമിട്ടായിരുന്നു പ്രതി പുറത്തു കാത്തുനിന്നതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
ഇതിനിടെ സംഭവത്തെക്കുറിച്ച് പ്രതികരിച്ച ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വലിയ അപകടത്തിൽ നിന്നാണ് തന്റെ പിതാവ് രക്ഷപ്പെട്ടതെന്ന് പറഞ്ഞു. “ദൈവത്തിന്റെ കരുണ കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











