
ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതി നാരായണദാസ് കുറ്റസമ്മതം നടത്തി. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിക്ക് വേണ്ടിയാണെന്ന് താൻ ഷീല സണ്ണിയെ കുടുക്കിയതെന്നും നാരായണദാസ് വെളിപ്പെടുത്തി. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ജോസാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടത്തൽ. കുടുംബ സാമ്പത്തിക തർക്കങ്ങളാണ് പ്രതികാരത്തിന് കാരണമായത്.
താനും ലിവിയയും സുഹൃത്തുക്കളാണെന്ന് നാരായണദാസ് പൊലീസിനോട് വെളിപ്പെടുത്തി. വ്യാജ എൽഎസ്ടി സ്റ്റാമ്പ് സംഘടിപ്പിച്ച് ഷീല സണ്ണിയുടെ സ്കൂട്ടറിലും വെച്ചത് ലിവിയ ജോസാണെന്നും നാരായണദാസ് പൊലീസിനോട് പറഞ്ഞു. കേസിൽ ലിവിയാ ജോസിനെ രണ്ടാം പ്രതിയാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ലിവിയ ദുബായിലേക്ക് കടന്നു കളയുകയായിരുന്നു. നാരായണ ദാസിന്റെ അറിവോടെയാണ് ലിവിയ കടന്നതെന്നും പൊലീസ് കണ്ടെത്തി.
2023 മാർച്ച് 27നാണ് ഷീലാ സണ്ണിയുടെ സ്‌കൂട്ടറിൽ നിന്നും ബാഗിൽ നിന്നും വ്യാജ ലഹരി വസ്തുക്കൾ പിടികൂടുന്നത്. 72 ദിവസം ഷീലാ സണ്ണി ജയിലിൽ കഴിഞ്ഞു. എന്നാൽ പിന്നീട് നടത്തിയ രാസ പരിശോധനയിലാണ് ഇവ വ്യാജ ലഹരിയാണെന്ന് വ്യക്തമായത്. ഇതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി.
നാരായണദാസാണ് ഷീലയുടെ വാഹനത്തിൽ ലഹരിയുള്ള കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാൽ വാഹനത്തിൽ ലഹരി വെച്ചത് നാരായണദാസ് ആണെന്ന സംശയത്തിലേക്ക് പിന്നീട് അന്വേഷണ സംഘം എത്തി. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി ബെംഗളൂരുവിലെ വിദ്യാർത്ഥിനി ലിവിയ ജോസിന്റെ സുഹൃത്തായിരുന്നു നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എൽഎസ്ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗിൽ വെച്ച ശേഷം നാരായണ ദാസ് എക്‌സൈസിനെ അറിയിച്ചത്.











