
കൊച്ചി : വല്ലാർപാടം കണ്ടെയ്നർ റെയിൽവേ ലൈനിന് വേണ്ടി മുളവുകാട് വില്ലേജിൽ നിന്നും 2008ൽ പുരയിടങ്ങൾ നഷ്ടപ്പെട്ട 14 കുടുംബങ്ങൾക്ക് മൂലംപള്ളി പാക്കേജ് ഉത്തരവ് പ്രകാരം അനുവദിച്ച പുനരധിവാസ ഭൂമിയുടെ ഫെയർ വാല്യൂ ഗസറ്റിൽ വിജ്ഞാപനം ചെയ്തു. കണ്ടെയ്നർ റോഡിൽ മുളവുകാട് പോലീസ് സ്റ്റേഷന് സമീപം കാട്ടാത്ത് കടവിലുള്ള പുനരധിവാസ ഭൂമി റവന്യൂ രേഖകളിൽ പുഴ പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. രേഖകളിൽ പൂജ്യം മൂല്യം മാത്രമേ ഉള്ളൂ എന്നതിനാൽ പ്രസ്തുത പട്ടയങ്ങൾ ധനകാര്യ സ്ഥാപനങ്ങൾ ഈടായി സ്വീകരിച്ചു വായ്പ അനുവദിക്കുവാൻ വിസമ്മതിച്ചു. വായ്പ ലഭ്യമല്ലാത്ത സാഹചര്യത്തിൽ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുവാൻ സാധിച്ചില്ല. ഈ പശ്ചാത്തലത്തിൽ കോർഡിനേഷൻ കമ്മിറ്റി വിഷയം ജില്ലാ കളക്ടർ അധ്യക്ഷനായിട്ടുള്ള മൂലമ്പിള്ളി പാക്കേജ് നിരീക്ഷണ സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് കണയന്നൂർ താലൂക്ക് ഓഫീസ് മുഖാന്തിരം മുളവുകാട് വില്ലേജ് ഓഫീസർ റിപ്പോർട്ട് കൊച്ചി സബ് കളക്ടർക്ക് സമർപ്പച്ചതിനെ തുടർന്നാണ് 10/08/26ന് പ്ലോട്ടുകളുടെ വില ഒരു ആറിന് ( 1 Are = 2.471 cents)
₹14,84,406/- നിജപ്പെടുത്തി കൊണ്ട് ഗസറ്റ വിജ്ഞാപനം പ്രസിദ്ധീകരിച്ത്. 18 വർഷമായി പരിഹരിക്കപ്പെടാതിരുന്ന വിഷയം ജില്ലാ കളക്ടറുടെ ഫലപ്രദമായ ഇടപെടൽമൂലം പരിഹരിച്ചത് യോഗം സ്വാഗതം ചെയ്തു. കോർഡിനേഷൻ കമ്മിറ്റിയുടെ ജനറൽ കൺവീനർ ഫ്രാൻസീസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വരാപ്പുഴ അതിരൂപത രാഷ്ട്രീയ കാര്യ സമിതി ചെയർമാൻ ഫാദർ ഫ്രാൻസിസ് സേവിയർ താന്നിക്കപറമ്പിൽ ആമുഖപ്രഭാഷണം നടത്തി. വി.പി വിൽസൻ, സീലിയ ഫെലിക്സ്, സുരേഷ് പി.എസ്, ഡേവിഡ്, ലൈജു ആലുങ്കൽ, സ്റ്റാൻലി, റോസിലി ആൻറണി പുളിയനെഴുത്ത് തുടങ്ങിയവർ സംസാരിച്ചു.
Photo Courtesy - Google










