
പ്രയാഗ് രാജിലെ മഹാകുഭമേളയിൽ മാലവിൽക്കുന്ന ഒരു പെൺകുട്ടി സൈബർ ലോകത്ത് വൈറലായിരുന്നു. മൊണാലിസയെ പോലെ സുന്ദരിയായ ആ പെൺകുട്ടിയുടെ പേരും മോണി ബോസ്ലെ എന്നായിരുന്നു. വളരെ പെട്ടെന്നാണ് പെൺകുട്ടിയുടെ ദൃശ്യങ്ങൾ സൈബർ ലോകത്ത് വൈറലായത്. ഇതിന് പിന്നാലെ 10 കോടി രൂപയാണ് പെൺകുട്ടി കുംഭമേളയിൽ നിന്നും സമ്പാദിച്ചതെന്ന പ്രചാരണവുമുണ്ടായി. എന്നാൽ, പത്ത് ദിവസം കൊണ്ട് 10 കോടി രൂപസമ്പാദിച്ചെന്ന വാദങ്ങള്‍ തള്ളി മൊണാ ലിസ തന്നെ രംഗത്തെത്തി. അത്രയധികം പണം സമ്പാദിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ഈ മാലകള്‍ വില്‍ക്കാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നുവെന്ന് പെൺകുട്ടി ചൂണ്ടിക്കാട്ടി.
ഇന്‍ഡോർ സ്വദേശിനിയാണ് മോണി ബോസ്ലെ. രുദ്രാക്ഷമാലയും മുത്തുമാലകളും വില്‍ക്കാനാണ് മോണി ബോസ്ലെ കുടുംബത്തോടൊപ്പം പ്രയാഗ് രാജിലെത്തിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ കുംഭമേളയ്‌ക്കെത്തിയ യൂട്യൂബര്‍മാരും ജനങ്ങളും ഈ പെണ്‍കുട്ടിയെ വിടാതെ പിന്തുടര്‍ന്നു. ഇതെല്ലാം പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കും വെല്ലുവിളിയായി. ഇതോടെ, കുടുംബത്തിന്റെയും തന്റെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി തനിക്ക് ഇന്‍ഡോറിലേക്ക് തിരികെ പോകേണ്ടി വന്നുവെന്നും പറ്റിയാല്‍ അടുത്ത മഹാകുംഭമേളയ്ക്ക് എത്തുമെന്നും മോണി ബോസ്ലെ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.











