03:10pm 10 September 2026
NEWS
നിയമം തെറ്റിച്ചാൽ ഓരോ തവണയും ‘പോയിന്റ്’ കുറയും; പരിധി കഴിഞ്ഞാൽ ലൈസൻസ് റദ്ദാകും; പുതിയ നീക്കവുമായി കേന്ദ്രം
10/09/2026  11:34 AM IST
nila
നിയമം തെറ്റിച്ചാൽ ഓരോ തവണയും ‘പോയിന്റ്’ കുറയും; പരിധി കഴിഞ്ഞാൽ ലൈസൻസ് റദ്ദാകും; പുതിയ നീക്കവുമായി കേന്ദ്രം

ന്യൂഡൽഹി: റോഡിൽ നിയമം ലംഘിച്ച് വീണ്ടും വീണ്ടും വാഹനമോടിക്കുന്നവർക്ക് ഇനി രക്ഷയില്ല. ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം രേഖപ്പെടുത്തി ഡ്രൈവർമാരുടെ ലൈസൻസിലും വാഹനങ്ങളുടെ ആർസിയിലും നെഗറ്റീവ് പോയിന്റുകൾ കുറയ്ക്കുന്ന പുതിയ സംവിധാനം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് ഗ്രേഡഡ് പോയിന്റ് സംവിധാനം പരിഗണിക്കുന്നത്. ഓരോ നിയമലംഘനത്തിനും നിശ്ചിത തോതിൽ പോയിന്റുകൾ കുറയും. നെഗറ്റീവ് പോയിന്റുകൾ ഒരു പരിധി കടന്നാൽ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാൻ അധികൃതർക്ക് സാധിക്കും.

പൊതുപരിപാടിയിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പുതിയ സംവിധാനത്തെക്കുറിച്ച് വ്യക്തമാക്കിയത്.

നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ഡ്രൈവർമാരെയും നിരന്തരം നിയമലംഘനം നടത്തുന്നവരെയും തിരിച്ചറിയുകയാണ് പദ്ധതിയുടെ ലക്ഷ്യം. മികച്ച ഡ്രൈവിംഗ് റെക്കോർഡുള്ളവർക്ക് ഇൻഷുറൻസ് കമ്പനികളിൽനിന്നും മറ്റ് സ്ഥാപനങ്ങളിൽനിന്നും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന തരത്തിലുള്ള പ്രോത്സാഹന സംവിധാനവും പരിഗണനയിലുണ്ട്.

അതേസമയം, നിയമലംഘനം ആവർത്തിക്കുന്നവർക്ക് ഓരോ ഘട്ടത്തിലും ശിക്ഷ കൂടുതൽ കടുപ്പിക്കും. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും നിയമം ലംഘിച്ചുകൊണ്ടേയിരുന്നാലും യാതൊരു പ്രത്യാഘാതവും നേരിടാതെ വാഹനമോടിക്കാൻ കഴിയുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും ഗഡ്കരി പറഞ്ഞു.

ഡ്രൈവിംഗ് പരിശീലനത്തിനും കൂടുതൽ കേന്ദ്രങ്ങൾ

രാജ്യത്തെ ഡ്രൈവർമാരുടെ പരിശീലനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1,600 ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ഇതിൽ 24 കേന്ദ്രങ്ങൾ ഇതിനകം പ്രവർത്തനം ആരംഭിച്ചു. 112 കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകും.

ഈ കേന്ദ്രങ്ങളിലൂടെ ഇതുവരെ ഏകദേശം 10 ലക്ഷം ഡ്രൈവർമാർക്ക് പരിശീലനം നൽകിയതായും ഗഡ്കരി അറിയിച്ചു.

വർഷം 5 ലക്ഷം അപകടങ്ങൾ; 1.80 ലക്ഷം മരണം

രാജ്യത്തെ റോഡ് സുരക്ഷാ സാഹചര്യം അതീവ ഗുരുതരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ പ്രതിവർഷം ഏകദേശം അഞ്ച് ലക്ഷം റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഏകദേശം 1.80 ലക്ഷം പേർ മരിക്കുന്നതായാണ് കണക്ക്.

അപകടങ്ങളിൽ മരിക്കുന്നവരിൽ വലിയൊരു വിഭാഗവും 18 മുതൽ 36 വയസുവരെ പ്രായമുള്ളവരാണെന്നും ഗഡ്കരി പറഞ്ഞു. റോഡപകട മരണങ്ങൾ കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടങ്ങൾക്ക് പിന്നിലെ കാരണങ്ങളും അപകടം സംഭവിക്കുന്ന വിവിധ ഘട്ടങ്ങളും സമഗ്രമായി വിലയിരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ സാങ്കേതികവിദ്യകൾക്കും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വികസിപ്പിക്കുന്ന സാങ്കേതിക പരിഹാരങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകും.

ഇന്ത്യ നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ പാസഞ്ചർ വാഹന വിപണിയാണെന്നും ഗഡ്കരി പറഞ്ഞു. വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്ക് ആഗോള എൻസിഎപി മാനദണ്ഡങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ചെലവ് കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img