
സേലത്ത് സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന യുവതിയെ കൊക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട തിരുചിറപ്പള്ളി സ്വദേശി ലോകനായകിയെ ഇവരുടെ കാമുകനായ അബ്ദുൽ അസീസും ഇയാളുടെ മറ്റുരണ്ട് കാമുകിമാരായ താവിയ സുൽത്താന , ആർ.മോനിഷ എന്നിവരും ചേർന്നാണ് കൊലപ്പെടുത്തിയത്. മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട ലോകനായകിയുമായി അബ്ദുൾ അസീസ് പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാനായി ഇയാൾ യുവതിയെ മതംമാറ്റുകയും ചെയ്തിരുന്നു. എന്നാൽ, കാമുകന് മറ്റ് യുവതികളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ലോകനായകി ഉടൻ വിവാഹം നടത്തണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. അടുത്തിടെ യുവതി ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് കൊലപാതകം ആസൂത്രണം ചെയ്തത്.
ഈ മാസം ഒന്നാം തീയതിയാണ് യുവാവും കാമുകിമാരും ചേർന്ന് കാർ വാടകയ്ക്ക് എടുത്ത് യേർക്കാടിന് സമീപത്തെത്തിയത് ഉയർന്ന അളവിൽ ഉറക്കുമരുന്ന് കുത്തി വച്ച ശേഷം യുവതിയെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ശേഷം മൂന്നുപേരും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. നഴ്സിംഗ് വിദ്യാർത്ഥിനി ആയ മോനിഷയാണ് ലോകനായകിക്ക് വിഷം കുത്തിവച്ചത്. പെരമ്പളൂരിലെ സ്വകാര്യ കോളേജിലെ അവസാന വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് അറസ്റ്റിലായ യുവാവ്. ചെന്നൈയിൽ സോഫ്റ്റ്വെയർ ജീവനക്കാരിയാണ് സുൽത്താന.











