
തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണ ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതിന്റെ രേഖകൾ കണ്ടെത്തിയതായി ഇഡി അറിയിച്ചു. വീണയുടെ കൈപ്പടയിലുള്ള ഡയറിയിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചതെന്നാണ് അന്വേഷണ ഏജൻസിയുടെ വിശദീകരണം.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മേയ് 27ന് വീണ വിജയന്റെയും സി.എം.ആർ.എൽ പ്രൊമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുക, ദുബായിലേക്ക് മാറ്റിയ തുക തുടങ്ങിയ വിവരങ്ങൾ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ. ദിർഹത്തിലും ഇന്ത്യൻ രൂപയിലുമുള്ള സാമ്പത്തിക വിവരങ്ങളും ഡയറിയിലുണ്ടായിരുന്നുവെന്ന് ഇഡി പറയുന്നു.
വീണ 3.49 ലക്ഷം ദിർഹം, അതായത് ഏകദേശം 85 ലക്ഷം രൂപ, ദുബായിലേക്ക് അയച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. വരുമാന സ്രോതസ്സുകൾക്ക് അനുപാതമില്ലാത്ത തരത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും അന്വേഷണ ഏജൻസി ആരോപിക്കുന്നു.
ഹവാല ഇടപാടിനും തെളിവെന്ന് ഇഡി
ഹവാല ചാനലുകൾ വഴി പണം കൈമാറിയതുമായി ബന്ധപ്പെട്ട തെളിവുകൾ പരിശോധനയിൽ ലഭിച്ചതായും ഇഡി വ്യക്തമാക്കി. വീണയുടെ ഡയറിയിൽ പേരുള്ള വ്യക്തികളെയും ഇടപാടുകളുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.
അതേസമയം, വീണയുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് മറ്റൊരു വ്യക്തിയുടെ പേരിൽ എടുത്ത സിം കാർഡിന്റെ ചിത്രവും കണ്ടെത്തിയതായി ഇഡി അറിയിച്ചു. വൈഫൈ റൂട്ടറിൽ ഉപയോഗിക്കാനും ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ആശയവിനിമയങ്ങൾക്കുമായി മറ്റൊരാളുടെ പേരിലുള്ള സിം കാർഡും വൈഫൈ റൂട്ടറും സംഘടിപ്പിച്ചതായാണ് അന്വേഷണ സംഘത്തിന്റെ സംശയം.
വീണ വരുമാന സ്രോതസ്സുകളെക്കാൾ കൂടുതലായ തുക കൈകാര്യം ചെയ്തതിന്റെ സൂചനകൾ പരിശോധനയിൽ ലഭിച്ചതായും ഇഡി വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ ഏജൻസി അറിയിച്ചു.










