
രാജ്യത്തെ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടർപട്ടികയിൽ വ്യാപക ക്രമേക്കേടുകൾ നടന്നു എന്നായിരുന്നു വോട്ടർ പട്ടിക ഉൾപ്പെടെ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ, രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ഉപയോഗിച്ച രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റേതല്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റേത്. ഇക്കാര്യം രാഹുൽ ഗാന്ധിക്ക് അയച്ച നോട്ടീസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.
രാഹുൽ ഗാന്ധി കാണിച്ച രേഖകൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ രേഖകളിൽ നിന്നുള്ളതാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പോളിങ് ഓഫീസർ നൽകിയ രേഖകൾ പ്രകാരം ശകുൻ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രാഹുൽ പറയുകയുണ്ടായി. അന്വേഷണത്തിൽ ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് ശകുൻ റാണി വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ വാർത്താ സമ്മേളനത്തിൽ കാണിച്ച, ടിക്ക് അടയാളപ്പെടുത്തിയ രേഖ പോളിങ് ഓഫീസർ നൽകിയ രേഖയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിനാൽ ശകുൻ റാണിയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്തു എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ അഭ്യർത്ഥിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിശദമായ ഒരന്വേഷണം നടത്താൻ സാധിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസിൽ വ്യക്തമാക്കുന്നു.
കോൺഗ്രസ് പാർട്ടിയുടെ 40 അംഗസംഘം നടത്തിയ അന്വേഷണത്തിലും വിശകലനത്തിലും വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകൾ, വോട്ടർമാരുടെ വ്യാജ വിലാസങ്ങൾ, വ്യാജ ചിത്രങ്ങൾ, സംശയാസ്പദമായ ഫോം 6 അപേക്ഷകൾ എന്നിവ കണ്ടെത്തിയതായി രാഹുൽഗാന്ധി അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും അതുകൊണ്ടാണ് അവർ മെഷീൻ റീഡബിൾ ഡാറ്റ നൽകാത്തതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.











