
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടക്കും. നവംബർ ആറിനാണ് ആദ്യഘട്ടം. നവംബർ പതിനൊന്നിന് രണ്ടാംഘട്ട വോട്ടെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നവംബർ പതിനാലിനാണ് വോട്ടെണ്ണൽ. വോട്ടർ പട്ടികയിലെ മാറ്റങ്ങൾക്ക് ഇനിയും അവസരമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'എസ്ഐആറിലൂടെ വോട്ടർപട്ടിക കുറ്റമറ്റതാക്കി. എസ്‌ഐആറിൽ ബിഹാർ മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു പാത കാണിച്ചുകൊടുത്തു. തിരുത്തലുകൾക്ക് വാതിലുകൾ ഇപ്പോഴും തുറന്നിട്ടിട്ടുണ്ട്. ബിഹാർ തെരഞ്ഞെടുപ്പിന് സജ്ജമായി', ഗ്യാനേഷ് കുമാർ പറഞ്ഞു. 40 സംവരണ സീറ്റാണ് ബിഹാറിലുള്ളത്. ആകെ 7 കോടി 43 ലക്ഷം വോട്ടർമാരിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളുമാണുള്ളത്.
ആകെ 90,000 പോളിങ്ങ് സ്‌റ്റേഷനുകളാണ് ബിഹാറിലുണ്ടാകുക. ഇതിൽ 1044 എണ്ണം സ്ത്രീകളുടെ നേതൃത്വത്തിലായിരിക്കും. 250 പോളിങ് സ്‌റ്റേഷനുകളിൽ പട്രോളിങ്ങിനായി പൊലീസ് കുതിരകളെ ഉപയോഗിക്കും. ഹെൽപ് ഡെസ്‌ക്, റാംപ്, വൊളണ്ടിയർമാർ തുടങ്ങിയവ പോളിങ്ങ് സ്‌റ്റേഷനുകളിൽ ഉണ്ടായിരിക്കും. 85 വയസിന് മുകളിലുള്ളവർക്ക് വീട്ടിൽ നിന്ന് വോട്ട് ചെയ്യാനുള്ള സംവിധാനവും ഒരുക്കും.
അക്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസേനയെ ഇതിനായി വിന്യസിക്കും. വ്യാജ വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കും. തെറ്റായ സാമൂഹ്യമാധ്യമ പ്രചരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി. പുതിയ വോട്ടർമാർക്ക് 15 ദിവസത്തികം വോട്ടർ ഐഡി കാർഡുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.











