
ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി പാക് നേതാക്കൾ. 1960ലെ സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടി ഇന്ത്യ പിൻവലിച്ചില്ലെങ്കിൽ സിന്ധുനദീയിലൂടെ ഇന്ത്യക്കാരുടെ രക്തമൊഴുകുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ പറഞ്ഞു. സിന്ധു നദിയിലൂടെ ഒഴുകുന്നത് തങ്ങളുടെ വെള്ളമാണെന്നും ബിലാവൽ ഭൂട്ടോ അവകാശപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിലാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്.
സിന്ധു നദിയിലൂടെ ഒന്നുകിൽ നമ്മുടെ വെള്ളം ഒഴുകും അല്ലെങ്കിൽ അവരുടെ രക്തം ഒഴുകുമെന്നായിരുന്നു ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന. സിന്ധു നദീതട സംസ്കാരത്തിൻറെ യഥാർഥ സംരക്ഷകൻ പാകിസ്ഥാനാണെന്നും ബിലാവൽ അവകാശപ്പെട്ടു. 'സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ അവരുടെ രക്തം' -ബിലാവൽ ഭൂട്ടോ പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് ബിലാവൽ ഉയർത്തി. 'അദ്ദേഹത്തിന്റെ (മോദി) 'യുദ്ധക്കൊതി'യോ സിന്ധു നദിയിലെ ജലം വഴിതിരിച്ചു വിടാനുള്ള ശ്രമമോ പാകിസ്ഥാനോ അന്താരാഷ്ട്ര സമൂഹമോ സഹിക്കില്ല. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാഗരികതയുടെ അവകാശികളാണെന്ന് മോദി പറയുന്നു. പക്ഷെ, ആ നാഗരികത ലാർക്കാനയിലെ മോഹൻജെദാരോയിലാണ്. ഞങ്ങളാണ് അതിന്റെ യഥാർഥ സംരക്ഷകർ. ഞങ്ങൾ അതിനെ സംരക്ഷിക്കും.'- ബിലാവൽ ഭൂട്ടോ വ്യക്തമാക്കി.











