
ബെംഗളൂരു: 30 രൂപ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് സ്കൂളിൽ അധ്യാപകർ ശാസിച്ചതിന് പിന്നാലെ എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ബെംഗളുരുവിലാണ് സംഭവം. താൻ നിരപരാധിയാണെന്നും ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ നേരിട്ട അപമാനം സഹിക്കാനായില്ലെന്നും വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി.
അനേകൽ താലൂക്കിലെ മരസുരുവിലുള്ള സ്കൂളിലെ വിദ്യാർഥിനിയെയാണ് വെള്ളിയാഴ്ച രാവിലെ സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെറും 30 രൂപ മോഷ്ടിച്ചെന്ന ആരോപണത്തെ തുടർന്ന് അധ്യാപകർ ചോദ്യം ചെയ്തതും ശാസിച്ചതുമാണ് കുട്ടിയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയതെന്നാണ് പ്രാഥമിക വിവരം.
"ഞാൻ പണം മോഷ്ടിച്ചിട്ടില്ല. ചെയ്യാത്ത കുറ്റത്തിന് എന്നെ കുറ്റപ്പെടുത്തുന്നത് സഹിക്കാനാകുന്നില്ല" എന്നാണ് ആത്മഹത്യാക്കുറിപ്പിൽ വിദ്യാർഥിനി രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയോടും സഹോദരങ്ങളോടും മാപ്പ് അഭ്യർഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
വീട്ടിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും സ്കൂളിൽ നേരിട്ട മാനസിക പീഡനമാണ് മകളെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നും മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ സമഗ്ര അന്വേഷണം നടത്തി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










