
ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു. ആന്ധ്രയിൽ വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ മതിലാണ് തകർന്നു വീണത്. ക്ഷേത്രത്തിൽ ചന്ദനോത്സവം നടക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് സംഭവം. മരിച്ചവരിൽ നാലു സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി.
ടിക്കറ്റ് കൗണ്ടറിന് അടുത്ത് ഉള്ള മതിൽ ഇടിഞ്ഞു വീണാണ് അപകടമണ്ടായത്. മതിൽ തകർന്ന് വീണതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തിയോടെ ചിതറി ഓടിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. സ്ഥലത്ത് ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. അതാണ് മതിൽ തകർന്ന് വീഴാൻ കാരണമായത്. സ്ഥലത്ത് അവശിഷ്ടങ്ങൾക്ക് ഇടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.











