
കോഴിക്കോട്/കാസർകോട്: കനത്ത മഴയും റെഡ് അലർട്ട് മുന്നറിയിപ്പും നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് ജില്ലാ കലക്ടർമാർ തീരുമാനം പ്രഖ്യാപിച്ചത്.
കാസർകോട് ജില്ലയിൽ സ്കൂളുകൾ, കോളജുകൾ, പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവധി ബാധകമാകുന്നത്. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവ പതിവുപോലെ നടക്കും.
കോഴിക്കോട് ജില്ലയിലും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
അതേസമയം, സർവകലാശാല പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും അവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അധികൃതർ അറിയിച്ചു.










