
വടകര: കോഴിക്കോട് വടകരയിൽ എംഡിഎംഎ കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ അധ്യാപികയെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കി. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യൽ എജ്യുക്കേറ്ററായ കൂരാച്ചുണ്ട് സ്വദേശിനി കാവ്യയെയാണ് പുറത്താക്കിയത്.
ഇതിന് മുമ്പ് കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപിക കീർത്തനയെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. അന്വേഷണത്തിൽ, ലഹരിമരുന്ന് വാങ്ങുന്നവർ പണം അയച്ചിരുന്നത് കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ എംഡിഎംഎ കേസിൽ പിടികൂടിയതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കി നടത്തിയിരുന്ന ലഹരി വ്യാപാര ശൃംഖല പുറത്തുവന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് കീർത്തനയിലേക്കും കാവ്യയിലേക്കും പൊലീസ് എത്തിയത്.
പണം ലഭിച്ചശേഷം ഉപഭോക്താക്കൾക്ക് ഒരു നിശ്ചിത ലൊക്കേഷൻ കൈമാറുകയും അവിടെ മറ്റൊരാൾ എത്തി എംഡിഎംഎ കൈമാറുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കീർത്തനയുടെ അക്കൗണ്ടിലെത്തിയ തുക പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായും പൊലീസ് പറയുന്നു. കാവ്യയ്ക്ക് ലഹരിമരുന്ന് സംഘവുമായി നേരിട്ടുള്ള ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.











