
കൊച്ചി: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെയും പേരിൽ മകൾ വീണാ വിജയൻ കൈകാര്യം ചെയ്തത് കോടികളുടെ അനധികൃത സമ്പാദ്യമാണെന്ന് ഇ.ഡി കണ്ടെത്തി. അച്ഛന്റെയും ഭർത്താവിന്റെയും കറുത്ത പണം വെളുപ്പിക്കുന്നതിന്റെയും വിദേശത്തേക്ക് കടത്തുന്നതിന്റെയും മുഴുവൻ കണക്കുകളും വീണ സ്വന്തം കൈപ്പടയിൽ 'റെഡ് ബുക്കിൽ' ഒപ്പിച്ചു വെച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ എല്ലാ രഹസ്യങ്ങളും അടങ്ങിയ ഈ 'റെഡ് ബുക്കും' നിർണായക മൊഴികളും ഉൾക്കൊള്ളുന്ന സമഗ്ര റിപ്പോർട്ടാണ് ഇ.ഡി ഡി.ജി.പിക്ക് കൈമാറിയിരിക്കുന്നത്.
റെഡ് ബുക്കിലെ 20.5 കോടിയുടെ രഹസ്യങ്ങൾ
വീണയുടെ ഡയറിക്കുറിപ്പുകളും സ്വന്തം കൈപ്പടയിലുള്ള കണക്കുകളുമാണ് കേസിൽ വഴിതിരിവായത്. ആകെ 20..5 കോടിയുടെ ഇടപാടുകളാണ് ഈ റെഡ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പണം ബിനാമി വ്യക്തികൾ വഴി വിദേശത്തേക്ക് കടത്തുകയോ സ്വകാര്യ സ്വത്തായി മാറ്റുകയോ ചെയ്യുകയായിരുന്നു പതിവ്.
കോഴിക്കോട് ഫറോക്കിലെ വീട്ടിൽ ആഗസ്റ്റ് 18ന് ഇ.ഡി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത തെളിവുകളും മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിഷ്.കെ നൽകിയ മൊഴിയും ഈ കള്ളക്കളി പുറത്തുകൊണ്ടുവന്നു. റിയാസിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് തന്റെ ഓഫീസിൽ പണം എത്തിയതെന്നും, കഴിഞ്ഞ വർഷം ജൂലായ് മാസങ്ങളിൽ മാത്രം ഹവാല ഏജന്റ് സുബൈർ കരുവംപൊയിൽ വഴി ദുബായിലുള്ള ഫൈജാസ് വി.പിക്ക് 1.2 കോടി രൂപ കൈമാറിയെന്നും വാരിഷ് മൊഴി നൽകിയിട്ടുണ്ട്. ഫൈജാസിന് 2024-ൽ 85 ലക്ഷം രൂപ അയച്ചതായി വീണയുടെ റെഡ് ബുക്കിലുമുള്ള കുറിപ്പ് ഈ മൊഴിയെ പൂർണ്ണമായും ശരിവെക്കുന്നു.
നിയമോപദേശത്തിൽ വഴിമാറുന്ന അന്വേഷണം
അതേസമയം, മാസപ്പടിയും ഹവാല ഇടപാടുകളും സംബന്ധിച്ച് ഇ.ഡി നൽകിയ കത്തിൽ സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചു. അഡ്വക്കേറ്റ് ജനറലും പ്രൊസിക്യൂഷൻ ഡയറക്ടർ ജനറലും ചേർന്ന് നൽകിയ നിയമോപദേശത്തിന്റെ പ്രകാരം:
സി.എം.ആർ.എൽ കമ്പനിയിൽ നിന്നും പിണറായി വിജയനുവേണ്ടി വീണ മാസപ്പടി വാങ്ങിയത് അഴിമതിയാണോ എന്ന് വിജിലൻസിന് പ്രാഥമികാന്വേഷണം നടത്തി തെളിവുണ്ടെങ്കിൽ കേസെടുക്കാം.
എന്നാൽ, ഈ പണം ഹവാല വഴി ദുബായിലേക്ക് കടത്തിയെന്ന ഗുരുതര ആരോപണത്തിൽ വിജിലൻസിന് അന്വേഷണം നടത്താനാവില്ല. ഹവാല ഇടപാടുകളും ഗൂഢാലോചനയും കേന്ദ്ര ഏജൻസികൾ തന്നെ അന്വേഷിക്കണമെന്നാണ് നിയമോപദേശം.
കുടുംബത്തിന്റെ പേരിൽ മകളും മരുമകനും നടപ്പിലാക്കിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഇരട്ട അന്വേഷണങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.










