
കോഴിക്കോട്: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം വീണ്ടും ഊർജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോഴിക്കോട് ഉൾപ്പെടെ നാലിടങ്ങളിലാണ് ഇഡിയുടെ നേതൃത്വത്തിൽ ഒരേസമയം പരിശോധന നടക്കുന്നത്. ഇടവേളയ്ക്കുശേഷം കേസിൽ ഇഡി നടത്തുന്ന നിർണായക നീക്കമാണിത്.
അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് നിലവിലെ പരിശോധനകളെന്നാണ് സൂചന. കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്വദേശി നന്ദുലാൽ, ഡിവൈഎഫ്ഐ നേതാവ് നിഖിൽ എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തുന്നുണ്ട്. ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജരാണ് നന്ദുലാൽ. ഇരുവരും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്നാണ് വിവരം.
നേരത്തെ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലും കോഴിക്കോട്ടെ മുഹമ്മദ് റിയാസിന്റെ വീട്ടിലും നടത്തിയ പരിശോധനകളിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിയാസുമായി ബന്ധമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചതെന്നാണ് സൂചന.
സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ ഇഡി നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.
നിലവിലെ പരിശോധനകൾ പ്രധാനമായും കോഴിക്കോട് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. റെയ്ഡുകൾ തുടരുന്നതിനാൽ പരിശോധനയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ.









