
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്ക്കത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ 7 പേരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറയാണ് ജാമ്യഹർജി നിരസിച്ചുകൊണ്ട് ഉത്തരവിട്ടത്.
പള്ളിച്ചൽ നരുവാമൂട് തൈവിളാകം സ്വദേശി ശ്രീജിത്, വട്ടിയൂർക്കാവ് മാർക്കറ്റ് ലൈൻ അനി നിവാസിൽ അനിൽ കുമാർ, പേട്ട കവറടി വട്ടവിളാകത്ത് വീട്ടിൽ ദിനീത് എൻ. നായർ, കരമന നെടുങ്കാട് സ്വദേശി അമൽ, കൊടുങ്ങാനൂർ ചന്തമുക്ക് കോണത്ത് വീട്ടിൽ ദിനകർ, കരമന വാറുവിളാകത്ത് വീട്ടിൽ ഷിജു സലിം, മണക്കാട് കിള്ളി അറപ്പുര വീട്ടിൽ നിഷാദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.
കോടതിയിൽ നടന്ന പ്രധാന വാദങ്ങൾ:
പ്രതിഭാഗം വാദം: പ്രതികൾ കഴിഞ്ഞ 57 ദിവസമായി ജയിലിൽ കഴിയുകയാണെന്നും റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയാകുന്നതോടെ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
പ്രോസിക്യൂഷൻ വാദം: കേസിന്റെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റമറ്റതും വിശദവുമായ അന്വേഷണമാണ് നടക്കുന്നതെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാർ കോടതിയെ അറിയിച്ചു. പ്രതികൾ അന്വേഷണത്തോടു സഹകരിക്കാത്തതിനാൽ നടപടികൾ മന്ദഗതിയിലാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.
പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഏഴ് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളാൻ ഉത്തരവിട്ടത്.











