01:42am 29 June 2026
NEWS
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കും; ജാമ്യവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും അന്വേഷിക്കും

28/06/2026  05:48 PM IST
NILA
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കും; ജാമ്യവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും അന്വേഷിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. ആസഫ് അലിയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയും തമ്മിൽ കൊച്ചിയിലെ ഡി.ജി.പി ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം കൈക്കൊണ്ടത്.

കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്നതും വിശദമായി അന്വേഷിക്കാനാണ് തീരുമാനം. കേസിൽ ഇ.ഡിക്ക് കക്ഷി ചേരാൻ കോടതി ഇതിനകം അനുമതി നൽകിയിട്ടുണ്ട്.

ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതൽ 12 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടണമെന്നും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷനും പൊലീസും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.

ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടിക്കെതിരെ വിവാദം ഉയർന്നിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് 13 കാരണങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകിയിരുന്നെങ്കിലും, കേസ് പരിഗണിച്ച പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരി ജാമ്യത്തെ എതിർത്തിരുന്നില്ല. ഇതിനെ തുടർന്ന് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മിഷണർക്ക് കത്തും നൽകിയിരുന്നു.

പിണറായി വിജയൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനമാണ് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതെന്നാണ് കേസ്. വാഹനം തകർത്ത സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img