
കൊച്ചി: സിഎംആർഎൽ–എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എം.എൽ.എ., വീണ ടി. എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി.
പി.എം.എൽ.എയുടെ സെക്ഷൻ 66(2) പ്രകാരമാണ് ഡിജിപിക്ക് ഇ.ഡി. കത്ത് നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട ഇടപാടിൽ ലഭിച്ച തെളിവുകളും അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളും കത്തിനൊപ്പം കൈമാറിയതായാണ് വിവരം.
പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി. എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് എഫ്.ഐ.ആർ. ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം.
സിഎംആർഎൽ–എക്സാ ലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇ.ഡിയുടെ പുതിയ നീക്കം. ഇടപാടിൽ ക്രമക്കേടുകളും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്.
കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. അതിൽ പല നിർണായക രേഖകളും ലഭിച്ചതായി ഇ.ഡി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോടികളുടെ ഹവാല ഇടപാട് നടന്നുവെന്നും ഇതിന്റെ വിവരങ്ങൾ വീണ എഴുതിയ കുറിപ്പിൽനിന്നു ലഭിച്ചുവെന്നും ഇ.ഡി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസിൽ ഉൾപ്പെടുത്തണമെന്ന ശുപാർശയുമായി ഇ.ഡി പൊലീസ് മേധാവിക്കു കത്തയച്ചിരിക്കുന്നത്.










