10:16pm 13 May 2026
NEWS
ഡി എസ് ജെ പി തമിഴ്നാട് ഘടകം രൂപീകരിക്കുന്നു
13/05/2026  06:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡി എസ് ജെ പി തമിഴ്നാട് ഘടകം രൂപീകരിക്കുന്നു

രു പ്രമുഖ ന്യൂനപക്ഷം എന്ന നിലയിൽ ഏകദേശം 14 ലക്ഷം നായർ സമുദായ അംഗങ്ങളുള്ള തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ സെക്കുലർ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി).നിലവിൽ കേന്ദ്രം ഭരിക്കുന്ന എൻഡിഎയുടെ  ഘടകകക്ഷിയാണ് ഡി എസ് ജെ പി.

140 എൻഎസ്എസ് കരയോഗങ്ങൾ ഉള്ള കന്യാകുമാരി ജില്ലയിൽ ഈ മെയ് 17 ന് യോഗം കൂടി തമിഴ്നാട് ഡി എസ് ജെ പി ഘടകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് അവിടുത്തെ സമുദായ നേതാക്കളുടെ തീരുമാനം. നായന്മാർ ഉൾപ്പെടെ നാലു ലക്ഷത്തോളം മുന്നാക്ക സമുദായക്കാർ കന്യാകുമാരി ജില്ലയിൽ ഉണ്ട്.

മന്നത്ത് ആചാര്യന്റെ ആശയങ്ങളിൽ ഊന്നി  പ്രവർത്തിക്കുന്ന സെക്കുലർ പാർട്ടിയായ ഡി എസ് ജെ പി തമിഴ്നാട്ടിൽ രൂപം കൊള്ളുമ്പോൾ അവിടുത്തെ നായർ സമുദായം പ്രധാനമായും ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നാക്കക്കാരിൽ പാവപ്പെട്ടവർക്ക് നൽകിയ 10 ശതമാനം സംവരണമാണ്. 

കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഈ പദ്ധതി തമിഴ്നാട്ടിൽ തടഞ്ഞു വച്ചിരിക്കുന്നത് അപലപനീയമാണെന്ന് ഡി എസ് ജെ പി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.

തമിഴ്നാട് എൻഎസ്എസിന്റെ മറ്റൊരു പ്രധാന ആവശ്യം ബ്രിട്ടീഷ് സാമ്രാജ്യ ശക്തിക്കെതിരെ ആദ്യമായി വാളെടുത്ത് കുണ്ടറ വിളംബരം നടത്തി ജീവത്യാഗം ചെയ്യേണ്ടി വന്ന ധീരനായ വേലുത്തമ്പി ദളവയുടെ ഗൃഹം ദേശീയ സ്മാരകമായി മാറ്റുക എന്നതാണ്. 

ഈ രണ്ടു കാര്യങ്ങൾക്കും തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി വിജയ് യുടെ സഹായം തേടുമെന്ന്  പാർട്ടി പ്രസിഡൻറ് പറഞ്ഞു.തമിഴ്നാട്ടിൽ സ്വന്തമായ ഒരു രാഷ്ട്രീയ സാന്നിധ്യം ഇല്ലാത്തതിനാൽ ആണ് മുന്നാക്ക സമുദായക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നതെന്ന് ചന്ദ്രമൗലി, എൻഎസ്എസ് മണ്ഡലം പ്രസിഡൻറ്,  കൽക്കുളം താലൂക്ക് അഭിപ്രായപ്പെട്ടു. 

ഒരു പ്രമുഖ ന്യൂനപക്ഷം ആണെങ്കിലും തമിഴ് നാട്ടിൽ നായർ സമുദായം നേരിടുന്ന കടുത്ത അവഗണനക്കെതിരെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ തങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചതായി രാജശേഖരൻ തമ്പി, പ്രസിഡൻറ്, പുലിയൂർ കുറിച്ചി എൻഎസ്എസ് കരയോഗം,ആർ ശ്രീകുമാർ, എൻഎസ്എസ് സെക്രട്ടറി,  കുഴിത്തുറ ടൗൺ, ശ്രീകുമാർ, തിരുനൈനാർ കുറിച്ചി എൻഎസ്എസ് കരയോഗം പ്രസിഡൻറ്, ആർ ശ്രീലത, എൻഎസ്എസ് വനിതാ വിഭാഗം കൺവീനർ എന്നിവർ പറഞ്ഞു.

1956 ൽ സംസ്ഥാന പുനർ സംഘടന വരുന്നത് വരെ തിരുവിതാംകൂർ രാജ്യത്തിൻറെ ഭാഗമായിരുന്നു രണ്ടേമുക്കാൽ ലക്ഷത്തോളം നായന്മാർ ഉള്ള കന്യാകുമാരി ജില്ല. അവിടെ തന്നെ ഏറ്റവും കൂടുതൽ നായന്മാർ ഉള്ളത് വിളവൻകോട്,  കൽക്കുളം എന്നീ താലൂക്കുകളിലാണ്. അടുത്തുള്ള തിരുനൽ വേലിയിലെ ചെങ്കോട്ടയിലും, ചെന്നൈയിലും  കോയമ്പത്തൂരും സമുദായത്തിന് നല്ല സ്വാധീനമുണ്ട്.

തമിഴ് നാട്ടിലെ കരയോഗങ്ങൾ, അന്യസംസ്ഥാനങ്ങളിലെ മറ്റു കരയോഗങ്ങൾ പോലെ തന്നെ, ചങ്ങനാശ്ശേരിയിലെ എൻഎസ്എസിന്റെ നിയന്ത്രണത്തിൽ അല്ലാത്തതിനാൽ സ്വന്തമായ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ളവരാണ്. കന്യാകുമാരി ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലും ആരു ജയിക്കണം എന്ന് തീരുമാനിക്കാൻ നിർണായക സ്വാധീനം നായർ സമുദായത്തിന് ഉണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img