
ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യംj പ്രഖ്യാപിച്ചുകൊണ്ട് ഡിഎസ്ജെപിയുടെ വിഷുക്കൈനീട്ടം സംസ്ഥാനകമ്മിറ്റിക്കുവേണ്ടി മഹിളാ വിഭാഗം പ്രസിഡന്റ് ശ്രീമതി രാധാമണി ബാലചന്ദ്രൻ കൈമാറുന്നു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ രണ്ടുമാസമായി സമരം നടത്തുന്ന ആശാവർക്കർമാർക്ക് വിഷുക്കൈനീട്ടം നൽകി സാന്ത്വനമേകി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി).
പാർട്ടിയുടെ മഹിളാ വിഭാഗം പ്രസിഡൻറ് രാധാമണി ബാലചന്ദ്രൻ, പാർട്ടി സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീകുമാർ കൊണ്ടൂർ, ജില്ലാ പ്രസിഡൻറ് സുരേന്ദ്രൻ നായർ, ശ്രീ അശോകൻ ഉണ്ണിത്താൻ എന്നിവർ സമരപ്പന്തൽ സന്ദർശിച്ച് 50 ആശാവർക്കർമാർക്ക് 100 രൂപ വീതം വിഷുക്കൈനീട്ടം നൽകി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
"വേതനത്തിൽ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ നിൽക്കുന്ന ആശ വർക്കർമാർ ജനങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട സേവനമാണ് നൽകുന്നതെന്ന് സർക്കാർ മറക്കരുത്. വെറും 26000 വരുന്ന ആശാവർക്കർമാരെ അവഗണിക്കുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്" ഡിഎസ്ജെപി പ്രസിഡൻറ് കെഎസ്ആർ മേനോൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.
"കെടുകാര്യസ്ഥതയുടെ കേന്ദ്രമായ പി എസ് സി ഭാരവാഹികൾക്ക് ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുന്ന സർക്കാർ സാധാരണ തൊഴിലാളികളെ ശത്രുത മനോഭാവത്തോടെ കാണുന്നത് അംഗീകരിക്കാൻ സാധിക്കുകയില്ല" മേനോൻ പറഞ്ഞു.
വിഷയം അനുഭാവപൂർവ്വം പരിഗണിച്ച് ആശമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ശ്രീകുമാർ ആവശ്യപ്പെട്ടു.
ഡി എസ് ജെ പി പ്രതിനിധികൾ കേരള ആശാവർക്കർ ഹെൽത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ, വൈസ് പ്രസിഡന്റുമാരായ എസ്.മിനി, കെ.പി.റോസമ്മ, തുടങ്ങിയവരുമായി സംസാരിച്ചു തങ്ങളുടെ പിന്തുണ അറിയിച്ചു.
മൂന്നുമാസത്തെ വേതനക്കുടിശ്ശിക ഉടനടി നൽകുക, ഓണറേറിയം വർധിപ്പിക്കുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, അഞ്ചുലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.










