
ഓസ്ലോ: ഡ്രോൺ ആക്രമണത്തിന്റെ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയുടെ വിമാനം. നോർവേയിൽ മുൻ രാജാവ് ഹരാൾഡ് അഞ്ചാമന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഓസ്ലോയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായതെന്ന് നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ വെളിപ്പെടുത്തി.
മോൾഡോവയിൽ നിന്ന് വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഡ്രോൺ ആക്രമണമുണ്ടായതെന്ന് നോർവീജിയൻ മാധ്യമമായ എൻആർകെയോട് സ്റ്റോർ പറഞ്ഞു. സെലെൻസ്കി സഞ്ചരിച്ച വിമാനം ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ആക്രമണത്തിന്റെ ഉറവിടം, ലക്ഷ്യം, സംഭവസ്ഥലം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല.
ചൊവ്വാഴ്ച വൈകുന്നേരമാണ് സെലെൻസ്കി ഓസ്ലോയിലെത്തിയത്. തുടർന്ന് നോർവേയുടെ സൈനിക സഹായവും വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പിന്തുണയും യുക്രെയ്‌നുള്ള പൗരസഹായവും സംബന്ധിച്ച് നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ധനമന്ത്രി യെൻസ് സ്റ്റോൾട്ടൻബർഗ്, വിദേശകാര്യ മന്ത്രി എസ്പെൻ ബാർത്ത് ഈഡ് എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി.
ബുധനാഴ്ച നടന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാരച്ചടങ്ങിലും സെലെൻസ്കി പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങുകൾ പൂർത്തിയാക്കിയതിന് പിന്നാലെ സെലെൻസ്കി കാനഡയിലേക്ക് തിരിച്ചു. കനേഡിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് അദ്ദേഹം കാനഡയിലേക്ക് പോയതെന്ന് ജോനാസ് ഗഹർ സ്റ്റോർ അറിയിച്ചു.










