
ദോഹ: പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ, സ്കൂൾ യാത്രകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നത് ഗുരുതരമായ ട്രാഫിക് ലംഘനമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. കുട്ടികളെ നിർബന്ധമായും പിൻസീറ്റുകളിൽ മാത്രമേ ഇരുത്താവൂ.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 55 (ഖണ്ഡിക 3) അനുസരിച്ച്, വാഹനം ഓടിക്കുമ്പോൾ പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്.
നിയമലംഘനം നടത്തുന്നവർക്ക് ഒരു ആഴ്ചയിൽ കുറയാതെ ഒരു വർഷം വരെ തടവുശിക്ഷയോ, 3,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാം.രക്ഷിതാക്കൾക്ക് കുട്ടികളുടെ സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്നതിന്റെ ഭാഗമായി, മുൻസീറ്റിലിരുത്തുന്ന ലംഘനങ്ങൾക്ക് 500 ഖത്തറി റിയാൽ പിഴയടച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള സൗകര്യവും ലഭ്യമാണ്.
സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ഡ്രൈവർമാരും രക്ഷിതാക്കളും ട്രാഫിക് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.











