
പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഡിആർഡിഒ ഗസ്റ്റ് ഹൗസിന്റെ മാനേജർ അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ മഹേന്ദ്രപ്രസാദ് എന്നയാളെയാണ് ജയ്സൽമേർ പൊലീസ് അറസ്റ്റു ചെയ്തത്. മുപ്പത്തിരണ്ടുകാരനായ മഹേന്ദ്ര പ്രസാദ് ജയ്സൽമേറിലെ ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷൻ ഗസ്റ്റ് ഹൗസിന്റെ കരാർ മാനേജരായി ജോലി നോക്കുകയായിരുന്നു. ഇയാൾ ഒരു പാക് ചാരനുമായി നിരന്തരം ബന്ധപ്പെട്ടെന്നും രാജ്യത്തിന്റെ വിവരങ്ങൾ കൈമാറിയെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾക്കിടയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയ്ക്കിടെ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ പാക് ചാരനുമായി പരിചയം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. മിസൈൽ, ആയുധ പരീക്ഷണങ്ങൾക്കായി ചന്ദനിലെ ഡിആർഡിഒ കേന്ദ്രത്തിലെത്തുന്ന ശാസ്ത്രജ്ഞരുടെയും സൈനികരുടെയും വിവരങ്ങളാണ് ഇയാൾ കൈമാറിയിരുന്നത്.
തന്ത്രപ്രധാന ആയുധങ്ങൾ പരീക്ഷിക്കുന്ന കേന്ദ്രമാണ് ജയ്സൽമേറിലേത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതർ പരിശോധന ആരംഭിച്ചു.











