നാടക് ജില്ലാ സമ്മേളനം തുടങ്ങി .ഭരണകൂടങ്ങൾ കലയെ മത കല്പനകളിലേക്ക് നയിക്കുന്നു നാടക്

നാടക് ജില്ലാ സമ്മേളനം എറണാകുളം ശിക്ഷക് ഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: കലയിലേക്ക് ഭരണകൂടങ്ങൾ ബോധപൂർവം മതകല്പനകൾ കടത്തിവിടുന്നത് മനുഷ്യകുലം ഇന്നോളം ആർജിച്ചെടുത്ത സാംസ്‌ക്കാരിക ഔന്നിദ്ധ്യത്തെ റദ്ദാക്കിക്കളയുകയാണെന്ന് നാടക് സെമിനാർ അഭിപ്രായപ്പെട്ടു.മനുഷ്യരെ ഇന്നത്തെ മനുഷ്യരായി സംസ്ക്കരിച്ചെടുത്തത് നാടകം ഉൾപ്പെടെയുള്ള കലകളുടെ പ്രവർത്തനമാണ്.
മനുഷ്യൻ അതിജീവിച്ചു കടന്നുവന്ന നൂറ്റാണ്ടുകൾക്ക് പിന്നിലെ മിത്തുകളുടെ അന്ധകാരത്തിലേക്ക് നിർബന്ധപൂർവം കലയെ കൈപിടിച്ച് ഭരണകൂടം ആനയിച്ചു വരുന്നത് സംസ്ക്കാരികമായ വെല്ലുവിളിയാണ്.
ഭരണകൂടം നിലനിൽപ്പിന് വേണ്ടി നടത്തി വരുന്ന സംസ്ക്കാരിക അധിനിവേശം മനുഷ്യന്റെ സർഗാത്മകതയെ അപര വിദ്വേഷത്തിലേക്ക് നയിച്ച് ഭയം സൃഷ്ടിക്കുകയാണെന്നും സെമിനാർ ചൂണ്ടിക്കാട്ടി.എറണാകുളം ശിക്ഷക് ഭവനിൽ ആരംഭിച്ച നാടക് എറണാകുളം ജില്ലാ ദ്വിദിന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സെമിനാർ
സെമിനാറിൽ നാടക വിദഗ് ദരായ ടി എം എബ്രഹാം, ഡോ. അജു കെ നാരായണൻ, കല്ലു കല്യാണി, പി.ജി ഉണ്ണികൃഷ്ണൻ, തൃശൂർ ഗോപാൽജി, പയ്യന്നൂർ മുരളി, അരുൺലാൽ എന്നിവർ ഇരു സെഷനുകളിലായി വിഷയം അവതരിപ്പിച്ചു.പ്രൊഫ. മനോജ് തച്ചാണി, സജി തുളസിദാസ് എന്നിവർ മോഡറേറ്റർ ആയിരുന്നു.പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മോഹൻ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷാബു കെ മാധവൻ, ട്രഷറർ ഫ്രാൻസിസ് ഈരവേലി, എ. എച് ഷാനവാസ്, സജി തുളസിദാസ്, അരുൺലാൽ എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google








