
പാലക്കാട്: നെന്മാറയിൽ ഇരട്ടക്കൊലപാതകം. പാലക്കാട് നെന്മാറ സ്വദേശികളായ അമ്മയെയും മകനെയും അയൽവാസിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്റെ ഭാര്യ അജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമരയാണ് ഇരുവരെയും വെട്ടിക്കൊന്നത്. അജിതയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീണ്ടും രണ്ടുപേരെ കൊലപ്പെടുത്തിയത്.
2019ലായിരുന്നു അജിതയുടെ കൊലപാതകം. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് അതേ കുടുംബത്തിലെ തന്നെ രണ്ടുപേരെ കൊലപ്പെടുത്തിയത്. ഇരുവരെയും നെന്മാറ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നു. പ്രതിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ചെന്താമരയ്‌ക്കെതിരെ നേരത്തെ തന്നെ നാട്ടുകാർ പരാതി നൽകിയിരുന്നു. മാനസികരോഗിയായ ഇയാൾ അപകടകാരിയാണെന്നും ഇയാളെ ഇവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നത്. പക്ഷെ ഇതിൽ നടപടിയുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.











