
ദോഹ: യുഎസ് ഭാവിയിൽ യുക്രെയ്‌നിന് നൽകുന്ന സഹായം കുറയാൻ സാധ്യതയുണ്ടെന്ന സൂചനയുമായി ഡൊണാൾഡ് ട്രംപ് ജൂനിയർ. റഷ്യയെക്കാൾ അഴിമതിയിൽ മുങ്ങിയ രാജ്യം യുക്രെയ്‌നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിൽ സംഘടിപ്പിച്ച ദോഹ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്തമകൻ യുക്രൈനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയെയാണ് ട്രംപ് ജൂനിയർ ഏറ്റവും കൂടുതൽ വിമർശിച്ചത്. തിരഞ്ഞെടുപ്പ് നടന്നാൽ ജയിക്കാനാകില്ലെന്ന് മനസിലാക്കിയതിനാൽ യുദ്ധം അവസാനിപ്പിക്കാതെ നീട്ടുകയാണ് സെലൻസ്കി ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
റഷ്യയ്‌ക്കെതിരായ യൂറോപ്യൻ ഉപരോധങ്ങളെയും ട്രംപ് ജൂനിയർ വിമർശിച്ചു. ഉപരോധങ്ങൾ റഷ്യൻ എണ്ണവില ഉയർത്തി, അതിലൂടെ യുദ്ധത്തിന് കൂടുതൽ സാമ്പത്തിക ശക്തി ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.











