
വാഷിങ്ടൻൺ: ഇറാൻ യുദ്ധം ജയിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാത്രിയോടെ ഇറാന്റെ നാവികസേന ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള ശേഷി ഗണ്യമായി കുറഞ്ഞെന്നും മിക്ക നേതാക്കളും കൊല്ലപ്പെട്ടെന്നും ട്രംപ് പറയുന്നു. ഇറാന്റെ വ്യോമസേനയെ തകർത്തു തരിപ്പണമാക്കിയെന്നും ട്രംപ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ആർട്ടിമിസ് 2 വിജയകരമായി വിക്ഷേപിച്ചതിനു പിന്നാലെ ട്രംപ് നടത്തിയ പ്രസംഗത്തിലാണ് ഇറാൻ യുദ്ധം വിജയിച്ചെന്ന് അവകാശപ്പെട്ടത്. നാസയിലെ ടീമിനെ അഭിനന്ദിച്ചുകൊണ്ടും, ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നവരെ പ്രശംസിച്ചുകൊണ്ടുമാണ് ട്രംപ് തന്റെ പ്രസംഗം ആരംഭിച്ചത്. ഇറാന് നിർണായകമായ തിരിച്ചടി നൽകിയതിനു അമേരിക്കൻ സായുധ സേനയെ ട്രംപ് പ്രശംസിച്ചു.
‘‘ഈ യുദ്ധത്തിൽ അമേരിക്ക ജയിച്ചിരിക്കുന്നു. ഞാൻ എപ്പോഴും നയതന്ത്രത്തിന്റെ പാത തിരഞ്ഞെടുക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇറാൻ എല്ലാ കരാർ ശ്രമങ്ങളെയും നിരസിച്ചുകൊണ്ട് തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഒബാമയുടെ ആണവകരാർ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണിയായേനെ’’ – ട്രംപ് പറഞ്ഞു.










