
വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വാഷിങ്ടണിൽ വൻ വരവേൽപ്പ്. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിലാണ് ഫ്ലോറിഡയിൽ നിന്നും വാഷിങ്ടണിലേക്ക് ട്രംപ് എത്തിയത്. കരിമരുന്ന് പ്രയോഗം ഉൾപ്പെടെയാണ് ട്രംപിനെ വരവേൽക്കാൻ സജ്ജമാക്കിയിരുന്നത്. ഇന്ത്യൻ സമയം നാളെ രാത്രി 10.30ന് (പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണി) അമേരിക്കയുടെ 47ാം പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
യുഎസ് ക്യാപ്പിറ്റൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിലാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ. സ്ഥാനാരോഹണത്തിനു ശേഷമുള്ള പരേഡും ഉള്ളിലാണു നടത്തുന്നത്. ക്യാപ്പിറ്റൾ വൺ അറീനയിലാണ് ഇത്. മൈനസ് 6 സെൽഷ്യസിലേക്കു താപനില താഴ്ന്നതിനാലാണ് ക്യാപിറ്റൾ മന്ദിരത്തിനുമുന്നിൽ വച്ചു നടത്താനിരുന്ന ചടങ്ങുകൾ അകത്തേക്കു മാറ്റിയത്. ഇതോടെ ചടങ്ങുകൾ വീക്ഷിക്കാൻ ടിക്കറ്റ് ലഭിച്ച 2.20 ലക്ഷം ആളുകളിൽ 20,000ത്തോളം പേർക്ക് മാത്രമേ മന്ദിരത്തിനുള്ളിൽ കടന്ന് ചടങ്ങ് വീക്ഷിക്കാനാകു.











