
രാജ്യത്ത് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിച്ചു. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. ഇതോടൊപ്പം വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയും 115 രൂപ വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ മാർച്ച് 7 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ പാചകവാതകത്തിന്റെ വില വർധിച്ചിരിക്കുന്നത്.
വിലവർധനയോടെ രാജ്യത്തെ വിവിധ നഗരങ്ങളിലെ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്ക് ഉയർന്നു. ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി. മുംബൈയിൽ 852.50 രൂപയിരുന്ന സിലിണ്ടർ ഇനി 912.50 രൂപ നൽകിയാണ് ലഭിക്കുക. കൊൽക്കത്തയിൽ 879 രൂപയിൽ നിന്നു 939 രൂപയായി വില ഉയർന്നപ്പോൾ, ചെന്നൈയിൽ 868.50 രൂപയിരുന്ന സിലിണ്ടർ 928.50 രൂപയായി.
വാണിജ്യ സിലിണ്ടറുകളുടെ വില വർധന ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ചെറുകിട വാണിജ്യ സ്ഥാപനങ്ങൾക്കും കൂടുതൽ സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ധനവില വർധനയുടെ പ്രതിഫലനം ഭക്ഷ്യവിലകളിലും സേവനച്ചെലവുകളിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു.











