
ദിവസവും രണ്ടുനേരം കുളിക്കുന്നവരാണ് മിക്ക മലയാളികളും. ദിവസത്തിൽ ഒരുതവണ പോലും കുളിക്കാൻ മടിയുള്ളവരുമുണ്ട്. വ്യക്തിശുചിത്വം മാത്രമല്ല, ഉന്മേഷവും നേടാനാകും എന്നതാണ് കുളിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ കുളിക്കുന്നവർ മലയാളികളല്ല കേട്ടോ. ബ്രസീലുകാരാണത്രെ ഒരുദിവസത്തിൽ ഏറ്റവും കൂടുതൽ തവണ കുളിക്കുന്നത്. കാന്താർ വേൾഡ് പാനലിൻ്റെ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബ്രസീലിൽ, 99ശതമാനം ആളുകൾ ആഴ്ചയിൽ തലയടക്കം കുളിക്കുന്നു. 7ശതമാനം പേർ മാത്രമാണ് അല്ലാതെ കുളിക്കാൻ ഇഷ്ടപ്പെടുന്നത്. ബ്രസീലിനെ സംബന്ധിച്ച് കുളി ഒരു ശുചിത്വ സമ്പ്രദായം എന്നതിനപ്പുറം ഒരു സാംസ്കാരിക മാനദണ്ഡം കൂടിയാണെന്ന് ഈ കണക്ക് തെളിയിക്കുന്നു. ഇവർ ഓരോ ആഴ്ച്ചയും ശരാശരി 14 തവണവരെ കുളിക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആഗോള ശരാശരിയായ അഞ്ച് കുളിയെന്നതിനെ മറികടക്കുന്നതാണ് ഈ കണക്ക്. കൂടാതെ യുകെയിലെ ശരാശരിയായ ആറിന്റെ ഇരട്ടിയിലധികമാണ്.
ഈ കണക്ക് ബ്രസീലുകാർ കൂടുതൽ ശുചിത്വബോധമുള്ളവരാണെന്ന് സൂചിപ്പിക്കുമെങ്കിലും യഥാർത്ഥ കാരണം രാജ്യത്തിൻ്റെ കാലാവസ്ഥയാണ്. ബ്രസീലിലെ ശരാശരി വാർഷിക താപനില 24.6 ഡിഗ്രി സെൽഷ്യസാണ്. ഈ ചൂടിനെ അതിജീവിക്കാനാണ് ഇവിടിത്തുകാർ ഇടയ്ക്കിടെ കുളിക്കുന്നതിനു കാരണം. നേരെമറിച്ച്, ബ്രിട്ടൻ പോലുള്ള തണുത്ത രാജ്യങ്ങളിലെ ശരാശരി താപനില 9.3 ഡിഗ്രി സെൽഷ്യസ് മാത്രമാണ്. അതിനാൽ തന്നെ അവിടെയുള്ളവർ ഇടയ്ക്കിടെ കുളിക്കുന്നതും കുറവാണ്.
ബ്രസീലുകാർ കുളിക്കാൻ ചെലവഴിക്കുന്ന ശരാശരി സമയം 10.3 മിനിറ്റാണ്. അമേരിക്കക്കാർ 9.9 മിനിറ്റും, ബ്രിട്ടീഷുകാർക്ക് 9.6 മിനിറ്റുമാണ്. ഈ വ്യത്യാസം ബ്രസീലിലെ സാംസ്കാരികവും കാലാവസ്ഥയുമായി ബന്ധപ്പെട്ടതുമായ ശീലങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.











