
ന്യൂഡൽഹി: തമിഴ്‌നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങൾ ദേശീയരാഷ്ട്രീയത്തിലും പ്രതിഫലിക്കാൻ തുടങ്ങി. ലോക്‌സഭയിൽ കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഇരുന്നിരുന്ന ഡിഎംകെ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി ലോക്‌സഭാ സ്പീക്കർക്ക് കത്തുനൽകി. തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം തകർന്ന സാഹചര്യത്തിലാണ് ഈ നീക്കം.
മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഡിഎംകെ എംപിമാർ ഇരിക്കുന്നത് അനുചിതമല്ലെന്നും, പാർട്ടിയുടെ പാർലമെന്ററി ചുമതലകൾ കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ പ്രത്യേകം സീറ്റുകൾ അനുവദിക്കണമെന്നും കനിമൊഴി കത്തിൽ ആവശ്യപ്പെട്ടു.
നടൻ വിജയ് നയിക്കുന്ന ടിവികെയ്ക്ക് സർക്കാർ രൂപവത്കരണത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഡിഎംകെ-കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ വ്യക്തമായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിന് അഞ്ച് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. പിന്നാലെ, സർക്കാർ രൂപവത്കരണത്തിനായി വിജയുടെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തയ്യാറാകുകയായിരുന്നു.
അതേസമയം, 108 സീറ്റുകൾ നേടിയ ടിവികെയ്ക്ക് സർക്കാർ രൂപവത്കരിക്കാൻ ഇനിയും പിന്തുണ ആവശ്യമുണ്ട്. 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷത്തിനായി 118 അംഗങ്ങളുടെ പിന്തുണ വേണം. കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരുടെ പിന്തുണ ലഭിച്ചാലും വിജയ്ക്ക് ഭൂരിപക്ഷം തികയാൻ ആറു അംഗങ്ങളുടെ കൂടി പിന്തുണ ആവശ്യമായി വരും.










