
സെൻസസ് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക സംസാരിക്കുന്നു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, അസിസ്റ്റൻറ് കളക്ടർ ഹൃത്വിക് രഞ്ജൻ എന്നിവർ സമീപം.
രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഡിജിറ്റൽ സെൻസസ് വൻ വിജയമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സെൻസസ് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
സെൽഫ് എന്യൂമറേഷൻ’ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) ഇന്ന് (ജൂൺ 16) ആരംഭിക്കുന്ന സാഹചര്യത്തിൽഡിജിറ്റൽ സെൻസസിന് വ്യാപകമായ പ്രചരണം നൽകാൻ എല്ലാ വകുപ്പുകളും മുന്നിട്ടിറങ്ങണം. വകുപ്പ് മേധാവികൾ തങ്ങളുടെ കീഴിലുള്ള ജീവനക്കാരെക്കൊണ്ട് സെൽഫ് എന്യൂമറേഷൻ ചെയ്യിക്കണം. സാമൂഹ്യമാധ്യമങ്ങൾ വഴിയും ഓഫീസുകളിലെ ബോർഡുകൾ വഴിയും ഇതിന് വലിയ രീതിയിൽ പബ്ലിസിറ്റി നൽകണം. സ്കൂളുകളിലും കോളേജുകളിലും പ്രത്യേക ബോധവൽക്കരണം നടത്തി കുട്ടികൾ വഴി രക്ഷിതാക്കളിലേക്ക് ഈ സന്ദേശം എത്തിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
ജൂലൈ ഒന്നിനാണ് വീടുകളുടെ കണക്കെടുപ്പോടെ ഒന്നാം ഘട്ട സെൻസസ് പ്രവർത്തനങ്ങൾ തുടങ്ങുന്നത്. അധ്യാപകരും സർക്കാർ ജീവനക്കാരുമാണ് വിവരശേഖരണത്തിന് എത്തുക. ആദ്യ ഘട്ടത്തിൽ ഭവനഘടന, ആസ്തി എന്നിവയുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങൾക്കാണ് എന്യുമറേറ്റർമാർ ഉത്തരം തേടുക. ഒരു ജീവനക്കാരൻ 150 മുതൽ 200 വരെ വീടുകൾ സന്ദർശിക്കും.
2027 ഫെബ്രുവരിയിലാണ് രണ്ടാം ഘട്ട ജനസംഖ്യ കണക്കെടുപ്പ് നടക്കുക. സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ജനങ്ങൾ കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.
Photo Courtesy - Google










