
തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രി ആരാകണം എന്നതു സംബന്ധിച്ച് കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. എംഎൽഎമാരിൽ ബഹുഭൂരിപക്ഷവും തനിക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെ സി വേണുഗോപാൽ. എന്നാൽ, പാർട്ടിയേയും മുന്നണിയേയും തിളക്കമാർന്ന വിജയത്തിലെത്തിച്ച തന്നെ തഴഞ്ഞാൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന സൂചന വി ഡി സതീശനും നേതൃത്വത്തിന് നൽകി കഴിഞ്ഞു. മുഖ്യമന്ത്രി കസേരയ്ക്കായി ശക്തമായ സമ്മർദ്ദവുമായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്.
കേരളത്തിൽ കൂടിയാലോചനകളും കരുനീക്കങ്ങളും ശക്തമാകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനാണ് യാത്ര. മഹാരാഷ്ട്ര ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നതെങ്കിലും, കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന വിഷയമാകുമെന്നാണ് സൂചന.
പാർട്ടിയിലും നിയമസഭയിലും താനാണ് സീനിയർ എന്നതാണ് ചെന്നിത്തലയുടെ അവകാശവാദം. എംഎൽഎമാരുടെ പിന്തുണയല്ല സഭാനേതാവിനെ തെരഞ്ഞെടുക്കാൻ മാനദണ്ഡമാക്കേണ്ടതെന്നും ചെന്നിത്തല പറയുന്നു. എംഎൽഎമാരുടെ പിന്തുണ നോക്കിയാൽ 2021ൽ താൻതന്നെ പ്രതിപക്ഷ നേതാവാകുമായിരുന്നു എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇതിനിടെ, കേരളത്തിലെ എംഎൽഎമാരുടെ നിലപാട് നേരിട്ട് മനസ്സിലാക്കുന്നതിനായി ഹൈക്കമാൻഡ് രണ്ട് നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കാൻ തീരുമാനിച്ചു. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയും പങ്കെടുത്ത യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്.










