
ചെങ്ങന്നൂർ :ചെറിയനാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഭിന്നശേഷിക്കാരനായ യുവാവിനെ തെരുവ് നായ ക്രൂരമായി ആക്രമിച്ചു. ആലപ്പാട് ജംഗ്ഷനു കിഴക്ക്
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പൊൻമാലവേലിൽ വീട്ടിൽ ആനന്ദ് എന്ന യുവാവിനാണ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
പിതൃ സഹോദരൻ്റെ കടയിൽ ജോലി ചെയ്തുവരികയാണ് ആനന്ദ്. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി പിതൃ സഹോദരൻ്റെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുപടിക്കൽ വെച്ച് തെരുവ് നായ ചാടിവീണത്. കാലിന് സ്വാധീനക്കുറവുള്ളതിനാൽ നായയുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിന്ന് ഓടിമാറാൻ ആനന്ദിന് സാധിച്ചില്ല.
നായയുടെ ആക്രമണത്തിൽ നിലത്തു വീണ ആനന്ദിനെ നായ ദേഹമാസകലം കടിച്ചു കീറുകയായിരുന്നു. ആ സമയത്ത് വീട്ടിൽ 94 വയസുള്ള അമ്മമാത്രമേ ഉണ്ടായിരുന്നുള്ളു ആനന്ദിൻ്റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് നായയെ ഓടിച്ച് യുവാവിനെ രക്ഷപ്പെടുത്തിയത്.
ശരീരത്തിൽ 42-ഓളം ഇടങ്ങളിൽ നായയുടെ കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജി ലേക്ക് മാറ്റി.
സംഭവമറിഞ്ഞ് വാർഡ് മെമ്പർ ജിഷ്ണ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജനവാസ മേഖലകളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരനായ യുവാവിനുണ്ടായ ഈ ദുരവസ്ഥയിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.











