
ദോഹ: ഹോർമുസ് നീരൊഴുക്ക് (Strait of Hormuz) തുടർച്ചയായി അടച്ചിടുന്നത് മേഖലയിൽ സംഘർഷം കൂടുതൽ കടുക്കാൻ ഇടയാക്കുമെന്നും ഇത് എല്ലാ കക്ഷികൾക്കും തിരിച്ചടിയാകുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. വിദേശകാര്യ മന്ത്രാലയത്തിന്റെ വാരന്ത മാധ്യമ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഉപദേശകനും മന്ത്രാലയ വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരിയാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനായി ഖത്തറും മറ്റ് പങ്കാളിത്ത രാജ്യങ്ങളും പ്രാദേശികമായും അന്താരാഷ്ട്രതലത്തിലും നയതന്ത്ര ചർച്ചകൾ തുടരുകയാണ്. എല്ലാ കക്ഷികളും വിവേകത്തോടെ പ്രവർത്തിക്കണമെന്നും ചർച്ചകളുടെ പാതയിലേക്ക് തിരിച്ചുവരണമെന്നും വക്താവ് ആവശ്യപ്പെട്ടു.
ഭരണാധികാരികളുടെ നയതന്ത്ര മികവ്, സാമ്പത്തിക ഭദ്രത, അന്താരാഷ്ട്ര തലത്തിലുള്ള സ്വാധീനം എന്നിവ കാരണം മുൻകാല പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്യാൻ ഗൾഫ് രാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്ന് അൽ അൻസാരി ചൂണ്ടിക്കാട്ടി.ലിബിയയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസൃതമായ സമവായത്തിനും മികച്ച ഭാവി ഉറപ്പാക്കുന്നതിനുമുള്ള പിന്തുണ ഖത്തർ തുടരുമെന്ന് വ്യക്തമാക്കി.പശ്ചിമേഷ്യയിൽ ഇസ്രായേൽ നടത്തുന്ന ലംഘനങ്ങൾ അവസാനിപ്പിക്കാൻ ഖത്തർ ശ്രമങ്ങൾ തുടരും. സംഘർഷാവസ്ഥ മുതലെടുത്ത് വെസ്റ്റ് ബാങ്ക്, ഗാസ, ലെബനൻ, സിറിയ, ജറുസലേം എന്നിവിടങ്ങളിൽ പുതിയ യാഥാർത്ഥ്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, അധിനിവേശ ശക്തികൾ അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും ആവശ്യപ്പെട്ടു.











