
അമ്മയേയും പേരക്കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം നാൽപ്പത്തഞ്ചുകാരി ജീവനൊടുക്കി. തമിഴ്നാട് ദിണ്ടിഗലിലാണ് സംഭവം. ദിണ്ടിഗൽ ഒട്ടൻചത്ര സ്വദേശിനി 65കാരിയായ ചെല്ലമ്മാൾ, 45 വയസ്സുള്ള മകൾ കാളീശ്വരി, ഏഴും അഞ്ചും വയസ്സുള്ള ലതികശ്രീ, ദീപ്തി എന്നിവരാണ് മരിച്ചത്. മകൾ ഒളിച്ചോടിയതിന്റെ അപമാനത്തിൽ കാളീശ്വരി തന്റെ അമ്മയേയും മകളുടെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
നാലുപേരെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ ആണ് നാല് പേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കാളീശ്വരിയുടെ മകൾ പവിത്ര മക്കളെ ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോടിയിരുന്നു. ഏപ്രിൽ മുതൽ ഭർത്താവുമായി അകന്നു കഴിയുന്ന പവിത്രയോട് പുതിയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കുടുംബം പല തവണ ആവശ്യപ്പെട്ടിരുന്നതായി അയൽക്കാർ പറഞ്ഞു.











