
ദോഹ:സാങ്കേതികവിദ്യയുടെ അനന്തമായ നീലാകാശത്ത് തങ്ങളുടെ കുരുന്നുകൾ വഴിതെറ്റിപ്പോകാതിരിക്കാനും ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളിൽപ്പെടാതെ അവരെ കാത്തുരക്ഷിക്കാനുമായി രാജ്യം ഒറ്റക്കെട്ടായി കൈകോർക്കുന്നു. 'അവരെ സംരക്ഷിക്കാം... അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്' എന്ന ദീപ്തമായ മുദ്രാവാക്യവുമായി സോഷ്യൽ ഡെവലപ്മെന്റ് ആൻഡ് ഫാമിലി മന്ത്രാലയം 'ഡിജിറ്റൽ ബോധമുള്ള കുടുംബം' (Digitally Aware Families) എന്ന ദേശീയ ബോധവൽക്കരണ പ്രചാരണത്തിന് തുടക്കം കുറിച്ചു.
20 ദേശീയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ സുരക്ഷാ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഡിജിറ്റൽ യുഗത്തിന്റെ കൊടുങ്കാറ്റുകൾക്കിടയിലും കുടുംബബന്ധങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ 120-ലധികം ശിൽപ്പശാലകളും മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
സൈബർ ലോകത്തിന്റെ മായാവലയങ്ങളിൽ കുടുങ്ങാതെ കുട്ടികളെ ഉന്നതിയിലേക്ക് നയിക്കേണ്ടത് സാങ്കേതികപരമായ കടമ മാത്രമല്ലെന്നും, അത് ഓരോ കുടുംബത്തിന്റെയും ആത്മബന്ധത്തിന്റെയും വരുംതലമുറയുടെ സുരക്ഷിതത്വത്തിന്റെയും ചോദ്യമാണെന്നും സോഷ്യൽ ഡെവലപ്മെന്റ് ആൻഡ് ഫാമിലി മന്ത്രാലയം അണ്ടർസെക്രട്ടറി ഖലീഫ ബിൻ ഈസ അൽ കുബൈസി ഓർമ്മിപ്പിച്ചു.ഡിജിറ്റൽ ലോകത്തെ യഥാർത്ഥ അപകടങ്ങളെ തിരിച്ചറിയുക, അക്കൗണ്ടുകളുടെയും സ്വകാര്യതയുടെയും സുരക്ഷ ഉറപ്പുവരുത്തുക, ഒടുവിൽ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരായി സധൈര്യം പ്രതികരിക്കുക എന്നീ മൂന്ന് തലങ്ങളിലൂടെയാണ് ഈ പ്രചാരണം പുരോഗമിക്കുന്നത്.പൊതുജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങളും സുരക്ഷാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി മന്ത്രാലയം 'eSafety' (www.esafety.qa) എന്ന പുതിയ ഡിജിറ്റൽ വാതായനവും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
ഇന്റർനെറ്റിന്റെ ലോകത്തെ ഒറ്റപ്പെടുത്തലിന്റെ തുരുത്താക്കാതെ, അതിരുകളില്ലാത്ത അറിവുകൾ നേടാനും കുടുംബബന്ധങ്ങൾക്ക് കാവലായി നിൽക്കാനുമുള്ള ഉണർത്തുപാട്ടായി ഈ ദേശീയ ദൗത്യം മാറും.










