
ദോഹ: അറബ് മേഖലയിലെ ഡിജിറ്റൽ നയരൂപീകരണത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും സുപ്രധാന നാഴികക്കല്ലായ ഉന്നതതല നേതാക്കളുടെ ഫോറം വിജയകരമായി സമാപിച്ചു. ഉരീദു ഗ്രൂപ്പും ഐക്യരാഷ്ട്രസഭയുടെ വികസന പ്രോഗ്രാമും (UNDP) സംയുക്തമായാണ് ഫോറം സംഘടിപ്പിച്ചത്. ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസുമായി സഹകരിച്ചും, ജി.എസ്.എം.എ (GSMA), 'വുമൺ ഇൻ എ.ഐ' എന്നിവയുടെ പങ്കാളിത്തത്തോടെയുമാണ് ഇരുദിവസത്തെ ഉച്ചകോടി നടന്നത്.
ഡിജിറ്റൽ മേഖലയിലെ പ്രമുഖർ, നയതന്ത്രജ്ഞർ, പബ്ലിക്-പ്രൈവറ്റ് മേഖലയിലെ വിദഗ്ദ്ധർ, അക്കാദമിഷ്യന്മാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഡാറ്റാ ഗവേണൻസ്, സാമ്പത്തിക ഉള്ളടക്കം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങിയ വിഷയങ്ങൾ ഫോറം വിശദമായി ചർച്ച ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളിൽ എ.ഐ സാങ്കേതികവിദ്യ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്നും എ.ഐ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ആശയവിനിമയം നടന്നു.
അറബ് രാജ്യങ്ങൾക്കായി യു.എൻ.ഡി.പി നിർദ്ദേശിച്ച 'ഡിജിറ്റൽ പോളിസി ഫ്രെയിംവർക്കി'ന്റെ അവലോകനത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്. പ്രാദേശികതലത്തിൽ രൂപീകരിക്കുന്ന നയങ്ങൾ ഓരോ രാജ്യത്തിന്റെയും തനതായ ആവശ്യങ്ങൾക്കനുസരിച്ച് നടപ്പിലാക്കാനും, അതിലൂടെ സാമ്പത്തിക-സാമൂഹിക വളർച്ച കൈവരിക്കാനും ഈ ഫോറം വഴിതുറക്കുമെന്ന് ഊറെഡൂ വ്യക്തമാക്കി.










