
കൊച്ചി:ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും ആഗോള അയ്യപ്പ സംഗമത്തിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾക്കും പിന്നാലെ ദേവസ്വം ബോർഡിന്റെ ഭരണം സുതാര്യമാക്കാൻ ഹൈക്കോടതിയുടെ കർശന ഇടപെടൽ. സുതാര്യതയില്ലാത്ത കണക്കെഴുത്തും സാമ്പത്തിക ചോർച്ചയും തടയുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 70 കോടി രൂപ ചെലവിൽ സമഗ്ര 'എന്റർപ്രൈസ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ' പദ്ധതി നടപ്പാക്കുന്നു.
പ്രധാന ക്രമക്കേടുകളും ഡിജിറ്റലൈസേഷനിലേക്കുള്ള കാരണങ്ങളും:
അയ്യപ്പ സംഗമത്തിലെ സാമ്പത്തിക നഷ്ടം: ടെൻഡറില്ലാതെ കരാറുകൾ നൽകിയതിലൂടെയും കൃത്യമായ ബില്ലുകളോ വൗച്ചറുകളോ ഇല്ലാത്തതിലൂടെയും ദേവസ്വം ബോർഡിന് 3.40 കോടിയുടെ നഷ്ടമുണ്ടായി.
ശബരിമലയിലെ ക്രമക്കേടുകൾ: അരവണ നിർമ്മാണത്തിനുള്ള മിൽമ നെയ്യ് വാങ്ങലിൽ 2.28 കോടിയുടെ തട്ടിപ്പ്, വഴിപാട് ദ്രവ്യങ്ങളുടെ വിൽപനയിൽ മാനദണ്ഡങ്ങളില്ലായ്മ, താത്കാലിക ജീവനക്കാരുടെ ക്രമക്കേടുകൾ എന്നിവ കണ്ടെത്തി.
മറ്റ് ദേവസ്വങ്ങളിലെ അനാസ്ഥ: കൊച്ചിൻ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥന്റെ ഡെപ്യൂട്ടേഷനായി 28.44 ലക്ഷത്തിന്റെ ധൂർത്തും, ഗുരുവായൂർ ദേവസ്വത്തിൽ 43 വർഷമായി വാർഷിക പരിശോധന നടക്കാത്തതും ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് ഇടയാക്കി.
ശബരിമലയിൽ വരാനിരിക്കുന്ന മണ്ഡലകാലത്തിന് മുന്നോടിയായി പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. തുടർന്ന് തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള 1250-ഓളം ക്ഷേത്രങ്ങളിലേക്കും, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലേക്കും ഡിജിറ്റൽ നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതോടെ ക്ഷേത്ര ഭരണത്തിലെ അഴിമതികൾക്ക് പൂർണ്ണ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.










