
തിരുവനന്തപുരം: ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെ വേഗത്തിൽ ലഭ്യമാക്കാൻ സംസ്ഥാനത്ത് 'ഡിജിറ്റൽ-ഫസ്റ്റ്' ഭരണപരിഷ്‌കാരത്തിന് തുടക്കമായി. പേപ്പർരഹിത ഭരണ സംവിധാനത്തിലൂടെ ഓഫീസുകൾ കയറിയിറങ്ങുന്ന ദുരിതത്തിന് ഇതോടെ വിരാമമാകും. പദ്ധതി നടപ്പാക്കുന്നതിനായുള്ള ഉത്തരവ് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറപ്പെടുവിച്ചു.
പ്രധാന സവിശേഷതകൾ:
'വൺസ്-ഒൺലി' തത്വം: ഒരേ രേഖകളോ വിവരങ്ങളോ വെവ്വേറെ ഓഫീസുകളിൽ വീണ്ടും വീണ്ടും സമർപ്പിക്കേണ്ടതില്ല. 'ഡിജിലോക്കർ' ഉപയോഗിച്ച് വകുപ്പുകൾ തമ്മിൽ വിവരങ്ങൾ നേരിട്ട് പങ്കുവെക്കും.
പേപ്പർരഹിത സേവനം: ഓൺലൈൻ അപേക്ഷകൾ, ഡിജിറ്റൽ ആശയവിനിമയം, അപേക്ഷയുടെ പുരോഗതി തത്സമയം അറിയാനുള്ള സംവിധാനം എന്നിവ പ്രാവർത്തികമാക്കും. സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ചോദിക്കുന്നത് ഒഴിവാക്കും.
നിയമ പരിഷ്കാരം: റവന്യൂ, വ്യവസായം, തൊഴിൽ, നഗരവികസനം തുടങ്ങിയ വകുപ്പുകളിലെ കാലഹരണപ്പെട്ടതും പരസ്പരവിരുദ്ധവുമായ നിയമങ്ങൾ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യും.
സാങ്കേതിക സഹായം: ഭരണപരിഷ്കാരങ്ങൾ നിർദ്ദേശിക്കാനും നടപ്പാക്കാനും സാങ്കേതിക സർവകലാശാലയുടെ സഹായം ഉറപ്പാക്കും.
സർക്കാർ സംവിധാനങ്ങൾ കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കാൻ ലക്ഷ്യമിട്ടാണ് ഈ സമഗ്ര മാറ്റം.










