07:03pm 18 April 2026
NEWS
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പശ്ചിമ ബംഗാൾ സർക്കാർ അപമാനിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു
08/03/2026  09:07 PM IST
nila
 രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പശ്ചിമ ബംഗാൾ സർക്കാർ അപമാനിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു

പശ്ചിമ ബംഗാളിലെ അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിന്റെ ക്രമീകരണങ്ങളെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നു. സാന്താൾ ഗോത്രസാംസ്കാരിക ആഘോഷമായി നടത്തേണ്ടിരുന്ന പരിപാടിയെക്കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പരസ്യമായി നിരാശ പ്രകടിപ്പിച്ചതോടെയാണ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിച്ചത്. സമ്മേളനത്തിൽ പങ്കെടുത്ത ശേഷം സംസാരിച്ച രാഷ്ട്രപതി, പരിപാടി സംഘടിപ്പിച്ച സ്ഥലത്തെക്കുറിച്ച് സംശയം ഉന്നയിക്കുകയും സാന്താൾ സമൂഹത്തിലെ നിരവധി പേർക്ക് സ്വന്തം സംസ്കാരത്തെ ആഘോഷിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിൽ തനിക്ക് വലിയ ദുഃഖമുണ്ടെന്ന് പറയുകയും ചെയ്തു. അസാധാരണമായ തുറന്ന നിലപാടോടെയാണ് രാഷ്ട്രപതി പ്രതികരിച്ചത്. അതോടെ വിഷയത്തിന് ദേശീയ ശ്രദ്ധ ലഭിക്കുകയും ശക്തമായ രാഷ്ട്രീയ പ്രതികരണങ്ങൾ ഉയരുകയും ചെയ്തു. 

സമ്മേളന വേദി മാറ്റിയതോടെ വിവാദം

ഡാർജിലിംഗ് ജില്ലയിലെ ബിധാന്നഗറിൽ നിന്ന് സിലിഗുരിക്ക് സമീപമുള്ള ബാഗ്‌ഡോഗ്ര മേഖലയിലെ ഗോസൈൻപൂരിലേക്ക് സമ്മേളന വേദി മാറ്റിയതോടെയാണ് വിവാദം ആരംഭിച്ചത്. ഈ തീരുമാനം സാന്താൾ സമൂഹത്തിലെ നിരവധി പേർക്ക് സമ്മേളന സ്ഥലത്തെത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കി എന്ന് രാഷ്ട്രപതി പറഞ്ഞു. പരിപാടി നടന്ന സ്ഥലത്തിന് സമീപമുള്ള വിശാലമായ തുറസ്സായ സ്ഥലങ്ങൾ കണ്ടപ്പോൾ പരിപാടി അവിടെ തന്നെ സംഘടിപ്പിച്ചിരുന്നെങ്കിൽ വലിയ ജനക്കൂട്ടം പങ്കെടുക്കാനായേനെ എന്ന് തനിക്ക് തോന്നിയതായി മുർമു പറഞ്ഞു. “ഇവിടെ വലിയ വിസ്തൃതിയുണ്ട്... അഞ്ച് ലക്ഷം പേർ വരെ ഇവിടെ ഒന്നിച്ചു കൂടാനാകും,” രാഷ്ട്രപതി പറഞ്ഞു. പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്ന നിരവധി പേർക്ക് സ്ഥലത്തിന്റെ ദൂരവും സൗകര്യങ്ങളില്ലായ്മയും കാരണം എത്താൻ കഴിയാതിരുന്നതിൽ തനിക്ക് ദുഃഖമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ എത്തിയില്ല

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മന്ത്രിമാരും പങ്കെടുക്കാതിരുന്നതും വിവാദമായി. സാധാരണയായി രാഷ്ട്രപതി ഒരു സംസ്ഥാനത്ത് ഔദ്യോഗിക സന്ദർശനത്തിനെത്തുമ്പോൾ മുഖ്യമന്ത്രിയോ മുതിർന്ന മന്ത്രിയോ സ്വീകരണത്തിന് ഉണ്ടാകുന്നത് പ്രോട്ടോക്കോൾ പ്രകാരമാണ്. എന്നാൽ സിലിഗുരി വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാൻ ഉണ്ടായിരുന്നത് സിലിഗുരി മേയർ ഗൗതം ദേബ് മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ അഭാവത്തെക്കുറിച്ച് രാഷ്ട്രപതി പരാമർശിക്കുകയും ചെയ്തു.

“രാഷ്ട്രപതി ഒരു സ്ഥലത്ത് വരുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വരണം,” എന്ന് അവർ പറഞ്ഞു. താൻ ബംഗാളിന്റെ മകളായി തന്നെ കാണുന്നുവെന്നും മമത ബാനർജിയെ തന്റെ ഇളയ സഹോദരിയായി കരുതുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

മമത സർക്കാരിനെതിരെ മോദിയുടെ കടുത്ത വിമർശനം

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷമായ പ്രതികരണത്തോടെയാണ് വിവാദം കൂടുതൽ ശക്തമായത്. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് മോദി സംഭവം “ലജ്ജാകരവും അപൂർവവുമായ സംഭവം” എന്ന് വിശേഷിപ്പിച്ചു. രാഷ്ട്രപതി പ്രകടിപ്പിച്ച വേദന രാജ്യത്താകമാനം ജനങ്ങളെ വിഷമിപ്പിച്ചതായി മോദി എക്സിൽ കുറിച്ചു. “ജനാധിപത്യത്തിലും ഗോത്രസമൂഹങ്ങളുടെ ശക്തീകരണത്തിലും വിശ്വസിക്കുന്ന എല്ലാവർക്കും ഈ സംഭവം നിരാശാജനകമാണ്,” അദ്ദേഹം കുറിച്ചു.

സ്വയം ഗോത്രസമൂഹത്തിൽ നിന്നുള്ള വ്യക്തിയായ രാഷ്ട്രപതി പ്രകടിപ്പിച്ച വേദന രാജ്യത്തെ പൗരന്മാരെ ഏറെ ദുഃഖിപ്പിച്ചതായും മോദി കൂട്ടിച്ചേർത്തു. സംസ്ഥാന ഭരണകൂടത്തെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ടിഎംസി സർക്കാർ “എല്ലാ പരിധികളും ലംഘിച്ചു” എന്നും ഇത് രാഷ്ട്രപതിയോടുള്ള അപമാനമാണെന്നും മോദി പറഞ്ഞു. ഭരണഘടനാപരമായ സ്ഥാനത്തിന്റെ മഹത്വം രാഷ്ട്രീയത്തിനപ്പുറമാണെന്നും അത് എപ്പോഴും ആദരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രോട്ടോക്കോൾ ലംഘനമില്ലെന്ന് മമത

വിവാദം ശക്തമായതോടെ മുഖ്യമന്ത്രി മമത ബാനർജി ആരോപണങ്ങൾ തള്ളി. എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, രാഷ്ട്രപതിയെ സ്വീകരിച്ചതും യാത്രയയച്ചതും രാഷ്ട്രപതി സെക്രട്ടേറിയറ്റ് നിർദേശിച്ച പ്രോട്ടോക്കോൾ പ്രകാരമാണെന്ന് അവർ പറഞ്ഞു.

സിലിഗുരി മുനിസിപ്പൽ കോർപ്പറേഷൻ മേയർ, ദാർജിലിംഗ് ജില്ലാ മജിസ്ട്രേറ്റ്, സിലിഗുരി പൊലീസ് കമ്മീഷണറേറ്റ് കമ്മീഷണർ എന്നിവരാണ് സ്വീകരണത്തിന് ഉണ്ടായിരുന്നതെന്ന് മമത വ്യക്തമാക്കി. സമ്മേളനം സംഘടിപ്പിച്ചവർ തന്നെ വേണ്ടത്ര തയ്യാറെടുപ്പില്ലാതെ പ്രവർത്തിച്ചിരിക്കാമെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കേന്ദ്രം റിപ്പോർട്ട് തേടി

വിവാദം രൂക്ഷമായ സാഹചര്യത്തിൽ രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ പശ്ചിമ ബംഗാൾ സർക്കാരിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുൻപ് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിർദേശം നൽകി.

പ്രോട്ടോക്കോൾ ലംഘനവും പരിശോധിക്കുന്നു

രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനുള്ള പ്രോട്ടോക്കോൾ പാലിക്കാത്തതടക്കം നിരവധി കാര്യങ്ങളിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിന്റെ വേദി അവസാന നിമിഷം മാറ്റിയത്, യാത്രാമാർഗ്ഗത്തിൽ വരുത്തിയ മാറ്റങ്ങൾ, സന്ദർശനവുമായി ബന്ധപ്പെട്ട മറ്റ് സൗകര്യങ്ങൾ എന്നിവയും കേന്ദ്രം പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ രാഷ്ട്രപതിയെ സ്വീകരിക്കാനും യാത്രയാക്കാനുമുള്ള സമയത്ത് എന്തുകൊണ്ട് ഉണ്ടായിരുന്നില്ലെന്ന കാര്യത്തിലും വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം, ബിജെപി നേതാക്കൾ ഇത് ടിഎംസി സർക്കാരിന്റെ ഭരണപരമായ വലിയ വീഴ്ചയാണെന്ന് ആരോപിക്കുമ്പോൾ, മമത ബാനർജി ബിജെപി രാഷ്ട്രപതി പദവിയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ഗോത്രസമൂഹങ്ങളെ ബാധിച്ച സംഭവങ്ങളിൽ സമാനമായ പ്രതിഷേധം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും മമത ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img