NEWS
ഡി.ജി.പി നിതിന്‍ അഗ്രവാള്‍ വെള്ളിയാഴ്ച വിരമിക്കുന്നു.വിടവാങ്ങല്‍ പരേഡ് എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍
29/07/2026 09:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

ഡി.ജി.പി നിതിന്‍ അഗ്രവാള്‍ വെള്ളിയാഴ്ച (ജൂലൈ 31) സര്‍വീസില്‍ നിന്ന് വിരമിക്കും. അദ്ദേഹത്തിന് പോലീസ് സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് 31ന് രാവിലെ 8 മണിക്ക് പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വീസില്‍ ഡയറക്ടര്‍ ജനറല്‍ ആയി സേവനമനുഷ്ടിക്കുന്ന നിതിന്‍ ആഗ്രവാള്‍ 1989 ബാച്ച് ഐ.പി.എസ് ഓഫീസറാണ്. ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്ന് എം.ടെക്കും പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ഫില്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
സ്തുത്യര്‍ഹ സേവനത്തിനുള്ള ഇന്ത്യന്‍ പോലീസ് മെഡല്‍ (2007), വിശിഷ്ട സേവനത്തിനുളള ഇന്ത്യന്‍
പ്രസിഡന്‍റിന്‍റെ പോലീസ് മെഡല്‍ (2014), വിവിധ സായുധസേനകളില്‍ നിന്നും ഗോള്‍ഡ് മെഡലുകള്‍, പ്രശംസാപത്രങ്ങള്‍ ഉള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
എ.എസ്.പി ആയി ആദ്യം നിയമിതനായത് തലശ്ശേരിയിലാണ് തുടര്‍ന്ന് അടൂരിലും കൊല്ലത്തും സേവനം അനുഷ്ടിച്ചു. എസ്.പി റാങ്കിലേക്ക് പ്രമോട്ട് ചെയ്യപ്പെട്ടതിനെതുടര്‍ന്ന് ഇടുക്കി, പാലക്കാട്, കണ്ണൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ജില്ലാ പോലീസ് മേധാവിയായും കെ.എ.പി മൂന്നാം ബറ്റാലിയന്‍, എസ്.എ.പി, എസ്.ആര്‍.എ.എഫ്, കെ.എ.പി അഞ്ചാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റായും ജോലി നോക്കി. വിജിലന്‍സിലും കേരള ഗവര്‍ണറുടെ സുരക്ഷാ ചുമതലയുള്ള എ.ഡി.സി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡി.ഐ.ജിയായി കണ്ണൂര്‍, തിരുവനന്തപുരം റെയ്ഞ്ചുകള്‍, ക്രൈംബ്രാഞ്ച്, വിജിലന്‍സ് എന്നിവിടങ്ങളിലും ജോലി ചെയ്തു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, ഉത്തരമേഖലയുടെ ചുമതലയുള്ള എ.ഡി.ജി.പി, ആംഡ് പോലീസ് ബറ്റാലിയന്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം റോഡ് സേഫ്റ്റി കമ്മീഷണറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വിവിധ കേന്ദ്ര സായുധ സേന വിഭാഗങ്ങളില്‍ ഡി.ഐ.ജിയായും ഐ.ജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര റിസേര്‍വ് പോലീസില്‍ എ.ഡി.ജി.പിയായും ബി.എസ്എ.ഫ് ഡയറക്ടര്‍ ജനറല്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








