
മുംബൈ: ആർഎസ്എസിനെ പുകഴ്ത്തി എൻസിപി നേതാവ് ശരദ് പവാർ രംഗത്തെത്തിയതോടെ മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാവായ ശരദ് പവാർ ആർഎസ്എസിനെ പുകഴ്ത്തിയതിന് പിന്നാലെ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്ന പ്രതികരണവുമായി ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസും രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷപാർട്ടികൾ പ്രചരിപ്പിച്ച വ്യാജവാർത്തകളെ മറികടക്കാൻ ആർ.എസ്.എസിന് കഴിഞ്ഞതാണ് പവാറിന്റെ പ്രശംസയ്ക്ക് കാരണമായതെന്നും ഫഡ്‌നവിസ് പറഞ്ഞുവെച്ചതോടെ ശരദ് പവാറിന്റെ രാഷ്ട്രീയ നീക്കം എന്തെന്നറിയാൻ രാഷ്ട്രീയ കേന്ദ്രങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ദക്ഷിണ മുംബൈയിൽ എൻസിപി പ്രവർത്തകരുടെ യോഗത്തിൽ പ്രസംഗിക്കവെയായിരുന്നു ശരദ് പവാർ ആർ എസ് എസിനെ പുകഴ്ത്തിയത്. ആദർശത്തോടുള്ള ആർഎസ്എസ് പ്രവർത്തകരുടെ പ്രതിബദ്ധതയും പ്രവർത്തനങ്ങളിലെ ആത്മാർഥതയും എൻസിപി പ്രവർത്തകർ കണ്ടുപഠിക്കണമെന്നായിരുന്നു ശരദ് പവാറിന്റെ ഉപദേശം. കേഡർ സംവിധാനം എൻസിപിയിലും ശക്തമാക്കണമെന്നും ശരദ് പവാർ ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തെ തുടർന്നു പ്രതിപക്ഷം അമിത ആത്മവിശ്വാസം പുലർത്തിയപ്പോൾ ബിജെപിയും ആർഎസ്എസും തങ്ങൾക്കുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നേറാനാണു ശ്രമിച്ചതെന്നും പവാർ കൂട്ടിച്ചേർത്തു.











