
ദോഹ: നഗരത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായി നിലവിലെ സെൻട്രൽ വെജിറ്റബിൾ മാർക്കറ്റ് അൽ സൈലിയയിൽ നിന്ന് ദോഹയുടെ മധ്യഭാഗത്തേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ദൂരക്കൂടുതലും ഗതാഗതക്കുരുക്കും കാരണം മാർക്കറ്റിലേക്കുള്ള യാത്ര ദുഷ്കരമാണെന്നും, ഇതുകാരണം പലരും മാർക്കറ്റിനെ കൈവിടുകയാണെന്നും സ്വദേശികൾ ചൂണ്ടിക്കാട്ടുന്നു.ദോഹയുടെ പ്രധാന ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഏറെ അകലെയായതിനാൽ അൽ സൈലിയയിലെ മാർക്കറ്റ് ഇപ്പോൾ പലരുടെയും ദൈനംദിന കണക്കുകൂട്ടലുകൾക്ക് പുറത്താണെന്ന് പൗരന്മാർ അഭിപ്രായപ്പെടുന്നു. "അൽ സൈലിയ മാർക്കറ്റ് ഇന്ന് പലർക്കും ഒരു 'മറക്കപ്പെട്ട വിപണി'യായി മാറിയിരിക്കുന്നു. വർഷത്തിലൊരിക്കൽ മാത്രം സന്ദർശിക്കുന്ന ഇടമായി ഇത് മാറിയെന്ന് ഖത്തർ പൗരനായ അബ്ദുൽ ഹമീദ് അൽ ലൻജാവി പറഞ്ഞു. ദൂരക്കൂടുതൽ കാരണം ഭൂരിഭാഗം പേരും ഇപ്പോൾ മാളുകളെയും കൊമേഴ്‌സ്യൽ കോംപ്ലക്സുകളെയും ആശ്രയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഷോപ്പിംഗ് എന്നത് കേവലം സാധനങ്ങൾ വാങ്ങൽ മാത്രമല്ല, അതൊരു സംസ്‌കാരവും വിനോദവുമാണെന്ന് സാമൂഹിക പ്രവർത്തകനായ സാദ് അബ്ദുൽ റഹ്മാൻ അൽ ബക്കർ അഭിപ്രായപ്പെട്ടു. ദോഹ പോർട്ടിലെ ഫിഷ് മാർക്കറ്റിന്റെ വിജയം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഖത്തറി ഉൽപ്പന്നങ്ങൾക്കായി കത്താറയിലോ ലുസൈലിലോ പേൾ ഖത്തറിലോ പ്രാദേശിക വിപണികൾ ഒരുക്കുന്നത് ടൂറിസത്തിനും പ്രാദേശിക കർഷകർക്കും ഒരുപോലെ ഗുണകരമാകുമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
നഗരമധ്യത്തിൽ വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടും ആധുനിക രീതിയിലുള്ള ക്രമീകരണങ്ങളോടും കൂടി ഒരു ഇന്റഗ്രേറ്റഡ് മാർക്കറ്റ് വേണമെന്നാണ് പൗരന്മാരുടെ പ്രധാന ആവശ്യം. ഇത് പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനും ഭക്ഷണ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.










